
ന്യൂഡല്‍ഹി: സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് അന്വേഷിച്ച ഡല്‍ഹി പോലീസിനെ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കൊലപാതകത്തിനുമുമ്പ് റാബിയ ക്രൂരമായി മാനഭംഗത്തിനിരയായി എന്ന ആരോപണം ഡല്‍ഹി പോലീസ് തള്ളിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റാബിയ പീഡനത്തിനിരയായെന്ന് തെളിവുകളില്ലെന്നാണ് പൊലീസ് വാദം.

ആഗസ്ത് 26നാണ് റാബിയയെ കാണാതായത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകിയെത്താറുള്ള ഉദ്യോഗസ്ഥയെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. റാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്കറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് വരുത്തിയ വീഴ്ചയിലാണ് ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.


മുഖത്ത് ഉള്‍പ്പെടെ കത്തി കൊണ്ട് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ റാബിയയുടെ മൃതദേഹം കണ്ടെടുക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് റാബിയയുടെ കുംടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.
സംഗാം വിഹാറില്‍ നിന്നുള്ള 21കാരിയാണ് റാബിയ സൈഫി എന്ന സാബിയ സൈഫി. നാലു മാസം മുമ്പാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായി അവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹിയിലുള്ള റാബിയയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹരിയാനയിലെ ഫരീദാബാദിലാണ് കണ്ടെത്തിയത്.
സമയം വൈകിയിട്ടും മകള്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ഛ് ഓഫായിരുന്നു. തുടര്‍ന്ന് അവരുടെ ഓഫിസില്‍ അന്വേഷിക്കുകയായിരുന്നു.


