Connect with us

Openion

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ സമൂഹം തിരിച്ചറിയേണ്ടത്

Published

on


ജൂലായ് ഒന്ന്- ദേശീയ ഡോക്ടേഴ്‌സ് ദിനമാണിന്ന്. ലോകത്തിന്റെ ആരോഗ്യസ്പന്ദനങ്ങള്‍ തങ്ങളുടെ ചെവിയിലേക്ക് പകര്‍ത്തി ആരോഗ്യമന്ത്രങ്ങള്‍ ഉരുവിടുന്ന മഹത്തുക്കളെ ആദരിക്കുന്ന ദിനം. കോവിഡ് മഹാമാരി ലോകത്തിനുമുമ്പില്‍ വമ്പന്‍ ഭീഷണിയുയര്‍ത്തിയപ്പോള്‍ മരുഭൂമിയേക്കാള്‍ ചൂട് ഉത്പാദിപ്പിക്കുന്ന പി പി ഇ കിറ്റണിഞ്ഞ് മണിക്കൂറുകളോളം രോഗികളെ പരിചരിച്ച് ഗുരുതരാവസ്ഥയും മരണനിരക്കും കുറച്ചുകൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കാണ് ഇന്നത്തെ സല്യൂട്ട്.
ഇന്ത്യയില്‍ നാല് ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരണത്തിലേക്ക് കടന്നുപോയത്. ഇതിനേക്കാള്‍ എത്രയോ ഇരട്ടിപേര്‍ മരിക്കുകമായിരുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നാണ് അവര്‍ നമ്മുടെയൊക്കെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അവഗണിച്ചും മുന്നിട്ടു നിന്നത്.
ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ പ്രകടിപ്പിക്കുകയും ഏറ്റവും മികച്ച ചികിത്സ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും വേണമെന്ന് ആഗ്രഹിച്ച ഡോ. ബി സി റോയിയുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. ബീഹാറിലെ പറ്റ്‌നയില്‍ ജൂലൈ ഒന്നിന് ജനിച്ച ബി സി റോയി ഇന്ത്യയില്‍ മാത്രമല്ല നമ്മുടെ രാജ്യത്തിന് പുറത്തും പ്രശസ്തനായിരുന്നു. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന അദ്ദേഹം വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിരുന്നുവെങ്കിലും നല്ല ഡോക്ടര്‍ എന്ന നിലയിലാണ് സാധാരണക്കാരുടെ മനസ്സില്‍ അദ്ദേഹം ഇടംപിടിച്ചത്.

ആരാണ് ബി സി റോയ്

1882 ജൂലൈ ഒന്നിന് പറ്റ്‌ന ബംഗാള്‍ പ്രസിഡന്‍സിയിലെ ബങ്കിപ്പൂരില്‍ അഘോര കാമിനി ദേവിയുടേയും പ്രകാശചന്ദ്ര റോയിയുടേയും മകനായാണ് ബിദാന്‍ ചന്ദ്ര റോയ് എന്ന ബി സി റോയ് ജനിച്ചത്. 1897ല്‍ പറ്റ്‌ന കൊളീജിയേറ്റ് സ്‌കൂളില്‍ നിന്നും മെട്രിക്കുലേഷനും കല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്ന് ഐ എ ബിരുദവും പറ്റ്‌ന കോളജില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ഓണേഴ്‌സ് ബിരുദവും നേടി. ശാസ്ത്ര ബിരുദത്തിന് ശേഷം ബംഗാള്‍ എന്‍ജിനിയറിംഗ് കോളജിലും കല്‍ക്കത്ത മെഡിക്കല്‍ കോളജിലും അപേക്ഷി നല്കിയപ്പോള്‍ രണ്ടിടത്തും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം നടത്തി.
വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് സെന്റ് ബാര്‍ത്തലോമിവ് ഹോസ്പിറ്റലില്‍ ചേരാന്‍ അപേക്ഷ നല്കിയെങ്കിലും ഏഷ്യന്‍ വിദ്യാര്‍ഥിയെ സ്വീകരിക്കാന്‍ അവര്‍ ആദ്യം തയ്യാറായില്ല. മുപ്പതു തവണ അപേക്ഷ നല്കിയതിന് ശേഷം മാത്രമാണ് അദ്ദേഹത്തിന് അവിടെ പ്രവേശനം ലഭിച്ചത്. എം ആര്‍ സി പിയും എഫ് ആര്‍ സി എസും പൂര്‍ത്തിയാക്കി 1911 മെയ് മാസത്തിലാണ് അദ്ദേഹം കല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ അധ്യാപകനായി എത്തിയത്. പിന്നീട് ക്യാമ്പ്‌ബെല്‍ മെഡിക്കല്‍ കോളജിലും കാര്‍മൈക്കല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.

ഹൗറ നഗരത്തിലെ ഡോ. ബി സി റോയിയുടെ പ്രതിമ

1928ല്‍ എ ഐ സി സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ് 1929ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. 1930ല്‍ ജവഹര്‍ലാന്‍ നെഹ്‌റു അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. 1933ല്‍ മഹാത്മാഗാന്ധി പൂനയിലെ പാര്‍ണകുട്ടിവിനില്‍ ഉപവാസം നടത്തിയപ്പോള്‍ ഡോ. റോയും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
1948 ജനുവരി 23ന് ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹം മരിക്കുന്നതുവരെ സ്ഥാനം അലങ്കരിച്ചു. 1961 ഫെബ്രുവരി നാലിന് രാജ്യം ഡോ. റോയിക്ക് ഭാരതരത്‌ന നല്കി ആദരിച്ചു. 1962ല്‍ ജനിച്ച അതേ തിയ്യതിയായ ജൂലൈ ഒന്നിനാണ് അദ്ദേഹം മരണമടഞ്ഞത്.

കോവിഡ് രണ്ടാം തരംഗത്തില്‍ മരണത്തിന് കീഴടങ്ങിയത് 798 ഡോക്ടര്‍മാര്‍


ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോവിഡ് രണ്ടാം തരംഗത്തില്‍ മാത്രം ഇന്ത്യയില്‍ 798 ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ മാത്രം 128 ഡോക്ടര്‍മാരാണ് മരിച്ചത്. ബീഹാറില്‍ 115 പേര്‍ ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങി. കേരളത്തില്‍ 24 ഡോക്ടര്‍മാരാണ് കോവിഡ് കാലത്ത് മരിച്ചത്. കോവിഡ് ഒ്ന്നാം തരംഗത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ 734 ഡോക്ടര്‍മാരാണ് ഇന്ത്യയില്‍ മരിച്ചതെന്നാണ് ഐ എം എയുടെ കണക്കുകള്‍.

സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ സ്ഥാപിച്ച ബി സി റോയിയുടെ പ്രതിമ


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തിയ്യതികളിലാണ് ഡോക്ടര്‍മാരെ ആദരിക്കാനുള്ള ദിനമുള്ളത്. 1933 മാര്‍ച്ച് 28ന് ജോര്‍ജിയയിലെ വിന്‍ഡറിലാണ് ലോകത്തിലെ ആദ്യത്തെ ഡോക്ടേഴ്‌സ് ദിനം ആചരിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്‌ത്രേലിയയില്‍ മാര്‍ച്ച് 30, മലേഷ്യയില്‍ ഒക്ടോബര്‍ 10, ബ്രസീലില്‍ ഒക്ടോബര്‍ 18 തുടങ്ങിയ തിയ്യതികളിലാണ് ഡോക്ടേഴ്‌സ് ദിനാചരണം നടക്കാറുള്ളത്.

ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കു നേരെ കൈയ്യേറ്റങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ക്കും അടുത്തകാലത്തായി കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരും മനുഷ്യരാണെന്ന് പരിഗണന നല്കുകയും അവര്‍ ചികിത്സിച്ചു ഭേദമാക്കുന്നതുപോലെ ചിലപ്പോഴെങ്കിലും കൈയ്യബദ്ധങ്ങള്‍ സംഭവിച്ചേക്കാമെന്നും സമൂഹം തിരിച്ചറിയുമ്പോള്‍ മാത്രമേ ഇത് അവസാനിക്കുകയുള്ളു. രോഗികളെത്തുമ്പോള്‍ നേരവും കാലവും സാഹചര്യങ്ങളും പരിഗണിക്കാതെ ചികിത്സ നടത്താന്‍ തയ്യാറുള്ള ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ നമുക്കുചുറ്റുമുണ്ട്. ഈ പ്രൊഫഷന്റെ അന്തസ്സ് തകര്‍ക്കുന്ന ചിലരുണ്ടാവുമെന്നത് സ്വാഭാവികമാണ്. സേവന സന്നദ്ധരായ ആയിരങ്ങളുടെ നല്ല മനസ്സിനെ വിലമതിക്കാം. അവര്‍ക്ക് ആശംസകള്‍ നേരാം.


കോവിഡ് പടരുമ്പോഴും സ്വന്തം ജീവന്‍ മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി പോരാടിയ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് ആഗോളവാര്‍ത്തയുടെ ബിഗ്‌സല്യൂട്ട്.


error: Content is protected !!