Connect with us

Featured

കൂകാതെ പിന്നേയും പാഞ്ഞുതുടങ്ങി കൊച്ചി മെട്രോ

Published

on


കൊച്ചി: കഴിഞ്ഞ 53 ദിവസമായി ‘മെട്രോ’ നഗരമല്ലാതിരുന്ന കൊച്ചി സ്ഥാനം തിരികെപ്പിടിച്ചു. ഇന്ന് രാവിലെ എട്ടു മണി മുതല്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങി. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെയാണ് മെട്രോയുടെ നിലവിലുള്ള ‘റണ്ണിംഗ് ടൈം’. കോവിഡിനു മുമ്പ് രാവിലെ ആറു മുതല്‍ രാത്രി 11 വരെ നടത്തിയ സര്‍വീസാണ് സമയം വെട്ടിക്കുറച്ചോടുന്നത്.
യാത്രക്കാര്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് സമയത്തില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
മെട്രോ സ്‌റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കിയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ട്രെയിനും ഫ്യൂമിഗേറ്റ് ചെയ്യുന്നുണ്ട്. കൂടാതെ ഓരോ ട്രിപ്പിനും അവസാനം ട്രെയിന്‍ ശുചീകരിക്കുകയും ചെയ്യും.
മെട്രോയില്‍ കയറാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധന നടത്തും. ട്രെയിനില്‍ ഒന്നിടവിട്ട സീറ്റുകളിലാണ് ഇരിക്കാന്‍ അനുമതിയുള്ളത്. ഇരിക്കാന്‍ അനുമതിയില്ലാത്ത സീറ്റുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്‌ഫോമിലും അകലം പാലിച്ചു മാത്രമേ നില്‍ക്കാന്‍ അനുവദിക്കുകയുള്ളു. സ്പര്‍ശിക്കാതെയാണ് ടിക്കറ്റ് വിതരണം നിര്‍വഹിക്കുക.
സ്റ്റേഷനുകളില്‍ 20 മുതല്‍ 25 സെക്കന്റുകള്‍ വരെയാണ് ട്രെയിനുകള്‍ നിര്‍ത്തിയിടുക. ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്തിയിട്ടുണ്ട്. ട്രെയിനില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സാമൂഹിക അകലം കണ്‍ട്രോള്‍ റൂമില്‍ നിന്നും നിരീക്ഷിക്കും.
യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. മാത്രമല്ല സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. കൊച്ചി വണ്‍ കാര്‍ഡ് ഉള്ളവരോട് അതിന്റെ ഉപയോത്തിനാണ് അധികൃതര്‍ പ്രോത്സാഹനം നല്കുന്നത്. കൂടുതല്‍ സമ്പര്‍ക്കമില്ലാതെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കടന്നുപോകാമെന്നതാണ് മെച്ചം. കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരോട് ലഗേജ് കുറക്കാനും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസം മുമ്പാണ് ട്രാക്ക് ഗ്രൈന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് പാളത്തിലെ തുരുമ്പുകള്‍ നീക്കം ചെയ്തത്. പാളത്തിലെ പാച്ചപ്പ് ജോലികളും ഇതേ യന്ത്രം ഉപയോഗിച്ച് നിര്‍വഹിച്ചിരുന്നു. ബെംഗളൂരു മെട്രോയില്‍ നിന്നും വാടകയ്‌ക്കെടുത്താണ് ട്രാക്ക് ഗ്രൈന്‍ഡിംഗ് മെഷീന്‍ കൊച്ചിയിലെത്തിച്ച് പണികള്‍ നിര്‍വഹിച്ചത്.


error: Content is protected !!