Connect with us

Featured

അഫ്ഗാനിസ്ഥാനില്‍ രാത്രികാല കര്‍ഫ്യൂ

Published

on


കാബൂള്‍: താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്തെ 34 പ്രവിശ്യകളില്‍ 31 എണ്ണത്തിലാണ് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാബൂള്‍, പഞ്ജീര്‍, നംഗര്‍ഹാര്‍ എന്നീ പ്രവിശ്യകളാണ് രാത്രി കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
അഫ്ഗാനിലെ വ്യത്യസ്ത മേഖലകളെ പകല്‍ സമയങ്ങള്‍ സര്‍ക്കാറിന് നിയന്ത്രിക്കാനാവും എന്നാല്‍ രാത്രി സമയങ്ങളില്‍ താലിബാന്റെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് വര്‍ഷങ്ങളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
താലിബാന്റെ മുന്നേറ്റം നിയന്ത്രിക്കുകയാണ് രാത്രി കര്‍ഫ്യൂവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കര്‍ദാന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര റിലേഷന്‍സ് വിഭാഗം മേധാവി ഫാഹിം സാദത്ത് പറഞ്ഞു. യുദ്ധം നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് തൊട്ടുമുമ്പിലെത്തിയെന്ന കാര്യം കര്‍ഫ്യൂ വ്യക്തമാക്കുന്നതെന്നും ജനസംഖ്യാ കേന്ദ്രങ്ങളിലുള്ളവരില്‍ ചിലര്‍ ഉറക്കമുണര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ നല്കണമെന്നാണ് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാറിന് രാത്രി കാലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നേക്കാമെന്നും ആ സമയത്ത് ജനങ്ങള്‍ വീട്ടിലായിരിക്കുകയാണ് കൂടുതല്‍ സുരക്ഷിതമെന്നും കര്‍ഫ്യൂ ബാധിത പ്രദേശങ്ങളിലെ ചിലര്‍ അഭിപ്രായപ്പെടുന്നു.
യു എസ്- നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം ഏകദേശം 95 ശതമാനത്തിലേറെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ആഴ്ചയോടെ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ണമാകും.
ആക്രമണം അവസാനിപ്പിക്കണമെന്ന് യു എസും ജര്‍മനിയും ഉള്‍പ്പെടെ രാജ്യങ്ങള്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയിലൂടെയാണ് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്നും പ്രസിഡന്റ് അഷറഫ് ഗനിയെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യുന്നതുവരെ രാജ്യത്ത് സമാധാനമുണ്ടാകില്ലെന്നുമാണ് താലിബാന്‍ വിശദമാക്കുന്നത്.
അധികാരം കുത്തകയാക്കുന്നതില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും മുന്‍കാലങ്ങളില്‍ രാജ്യത്തിന്റെ അധികാരം കുത്തകയാക്കാന്‍ ശ്രമിച്ച സര്‍ക്കാരുകളൊന്നും വിജയകരമായിരുന്നില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അടുത്ത സര്‍ക്കാറിനെ നിര്‍ണയിക്കുന്നതുവരെ താന്‍ അധികാരത്തിലുണ്ടാകുമെന്നാണ് അഷറഫ് ഗനി പറയുന്നത്.


error: Content is protected !!