Connect with us

NEWS

തലമുറകളുടെ ഓണം

Published

on


സമൃദ്ധിയുടെ പര്യായമായാണ് മലയാളി ഓണത്തെ കണ്ടിരുന്നത്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന ഗതകാല സ്മരണകളിലും നമ്മുടെ മനസ്സില്‍ ഓണത്തെക്കുറിച്ച് വാനോളം സ്വപ്‌നങ്ങള്‍ വിരിഞ്ഞു. പലതും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. അല്ലെങ്കില്‍ ലോകത്തെവിടെയാണുള്ളത് പ്രവാസ ജീവിതത്തിന്റെ ചാര്‍ത്തും വാങ്ങി പിന്‍വലിഞ്ഞ ഒരു ചക്രവര്‍ത്തിയുടെ തിരുവെഴുന്നുള്ളത്തും കാത്ത് കഴിയുന്ന ഒരു ജനസമൂഹം?

ഓണം എന്ന പദം മനസ്സിലെത്തുമ്പോള്‍ തന്നെ നാം കാണുന്ന ചിത്രം പൂക്കളുടേതും പൂക്കളങ്ങളുടേതു മായിരിക്കും. തെച്ചിയും തുമ്പയും മന്ദാരവും മുക്കുറ്റിയും പിന്നേയും എത്രയോ വഴിയോരപ്പൂക്കളും. പക്ഷേ… അവയെല്ലാം ഇന്ന് നാടുനീങ്ങിയിരിക്കുന്നു. പകരം ഓര്‍ക്കിഡുകളുടെ കൃത്രിമ സൗന്ദര്യം നമ്മുടെ വീട്ടുമുറ്റങ്ങളെ നിത്യ ഹരിത പൂന്തോട്ടമാക്കി മാറ്റി. നാക്കു വളച്ച് ശരിക്കും ഉച്ചരിക്കാന്‍ പോലും കഴിയാത്ത പേരുകള്‍ പറയുന്നത് തന്നെ സ്റ്റാറ്റസ് സിമ്പലുകളായി മാറുന്നത് നാം കാണുകയാണ്.
ഓണമടുക്കുമ്പോള്‍ നാട്ടുകവലകളിലും വേലിപ്പടര്‍പ്പുകളിലും പൂത്തുനില്‍ക്കുന്ന പൂക്കളേക്കാള്‍ ഒരായിരം മടങ്ങ് പൂക്കള്‍ നമ്മുടെ മനസ്സുകളില്‍ പൂത്തുലഞ്ഞു.


എന്നാല്‍ അതിലും എത്രയോ മുന്‍പ് ആഘോഷങ്ങളുടെ തീരാവകാശം ‘തമ്പ്രാക്കന്‍മാര്‍ക്കു’ മാത്രമായിരുന്നു. പിന്നീട് ഒരു സ്വപ്‌ന കൂട്ടായ്മയുടെ അന്ത്യം ഒരു ദേശത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ച്, മാറ്റത്തിന്റെ ചുവന്ന പൂക്കള്‍ വിരിയിച്ചുകൊണ്ട് മഹാരാജ്യത്തിന്റെ കണ്ണും കാതും ഒരു കൊച്ചു ഭൂമികയിലേക്ക് പറിച്ചു നടപ്പെട്ടു.


പാവങ്ങള്‍ ഓണത്തിനെങ്കിലും ഒരു നേരം നിറച്ചൂണ് സ്വപ്‌നം കണ്ടു. നാട്ടുപാതകളിലൂടെ നേന്ത്രക്കുലകള്‍ (ചെങ്ങാലിക്കോടന്‍- കാഴ്ചക്കുലകള്‍) കാവുകെട്ടി കൊണ്ടു പോകുമ്പോള്‍ പീടികത്തിണ്ണകളിലിരുന്ന് ‘കൂ… കൂ…’ എന്നാര്‍ത്തു വിളിച്ചത് ഇന്നും ഓര്‍മകളുടെ തെളിക്കണ്ണാടികളില്‍ പ്രതിഫലിക്കുന്നു.


ഓണ നിലാവുള്ള രാത്രികളില്‍ കഥകളി പദങ്ങള്‍ കണ്ടും പൊന്‍ വെയിലില്‍ തിരുവാതിരക്കളി, തുമ്പി തുള്ളല്‍, ഓണത്തല്ല് തുടങ്ങി മലയാളിക്കു പൈതൃകമായി ലഭിച്ച കലാ രൂപങ്ങള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു നാം ഓണത്തെ വരവേറ്റത്. എന്നാല്‍ ഇന്ന് ആ കലാരൂപങ്ങളെല്ലാം തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരങ്ങള്‍ മുടക്കി മാത്രം കാണാന്‍ കഴിയുന്ന ഒന്നായിരിക്കുന്നു. ചുണ്ടില്‍ സിന്തറ്റിക് പുഞ്ചിരിയുമായി നില്കുന്ന ‘മലയാലി’ മങ്കമാരുടെ അകമ്പടിയോടെ ആനയിക്കപ്പെടുന്ന വര്‍ണ്ണ ശബളവും വൈദ്യുത ദീപാലംകൃതവുമായ സ്റ്റേജില്‍ അരങ്ങേറ്റപ്പെടുന്ന ‘കതകലി ബേശം’ ഒരു പക്ഷേ ആ പവിത്ര കലാരൂപത്തിന്റെ തനിമ പോലും പൊയ്‌പ്പോവില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


വളര്‍ന്നു വരുന്ന തലമുറയില്‍ ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസുമെല്ലാം തന്നെ ഒരു നെറ്റ്ഫ്‌ളിക്‌സ് ഒ ടി ടി റിലീസിന്റെ ത്രില്ലുപോലും നല്‍കുന്നില്ല!. എങ്ങിനെ? ഇംഗ്ലീഷുകാരന്റെ നാടന്‍ പതിപ്പാവാന്‍ ടൈ മുറുക്കുന്ന യൗവ്വനത്തിന് അതെല്ലാം ഒരു ‘കണ്‍ട്രി ഓള്‍ഡു മാന്റെ’ വയസ്സന്‍ ചിന്തകള്‍ മാത്രം.


ശപിക്കപ്പെട്ട മത്സരപ്പരീക്ഷകള്‍ക്കായി കാളപൂട്ടു മത്സരങ്ങള്‍ക്ക് തീറ്റികൊടുത്ത് ഉഴിഞ്ഞുവയ്ക്കുന്ന ഉരുക്കളെപ്പോലെ മാതാപിതാക്കളുടെ വൈറ്റ് കോളര്‍ സ്വപ്‌നങ്ങള്‍ക്കു ബലിയാടാവുന്ന ഇന്നത്തെ ബാല്യവും കൗമാരവും യൗവ്വനവും തന്നെ തീന്‍മേശകളില്‍ നിറയുന്ന ബര്‍ഗര്‍, ബേഗിള്‍ സംസ്‌കാരത്തില്‍ നിന്നും നമ്മുടെ തനിമയാര്‍ന്ന ഇല സദ്യയിലേക്ക് ഓണത്തിനെങ്കിലും ഒന്നു തിരിഞ്ഞു നോക്കുമോ എന്ന് നാം കാണേണ്ടിയിരിക്കുന്നു.


ഇവിടെ, ഈ ദശാസന്ധിയില്‍ നാട്ടാചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും വേരുകള്‍ മുറിച്ചെറിഞ്ഞ് ഒരു വിശ്വ പൗരനാകാന്‍ പൈതൃകത്തെ, സ്വന്തം സംസ്‌കൃതിയെ ബലി കൊടുക്കുന്ന മലയാളിയുടെ ദുരന്തചിത്രമാണ് കാണാന്‍ കഴിയുന്നത്.


കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ ലാളിത്യവും നൈര്‍മല്യവും നിറഞ്ഞ ഗ്രാമീണ ദൃശ്യങ്ങളുടെ സ്വപ്‌ന നിലങ്ങളില്‍ കഥകളും കവിതകളും അരങ്ങേറി. പാരമ്പര്യത്തിന്റെ അടിസ്ഥാന ധാരകള്‍ നമ്മില്‍നിന്നും ചോര്‍ന്നൊലിച്ചു പോയതിന്റെ ബാക്കിപത്രം നമുക്കു മുന്നിലുണ്ട്.
പാശ്ചാത്യവത്കരണമെന്ന മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ ചിന്താധാരകളെ തിരിച്ച് കാണം വിറ്റും ഓണം ഉണ്ണുന്ന, ഓണപ്പൂക്കളമിടുന്ന, ഓണപ്പാട്ടു പാടുന്ന, തുമ്പപ്പൂവിനേയും മുക്കുറ്റിയേയും നന്ദ്യാര്‍ വട്ടത്തേയും സ്‌നേഹിക്കുന്ന ഓണനിലാവു പോലെ നൈര്‍മല്യമാര്‍ന്ന മനസ്സിന്നുടമകളായി അവര്‍ ഇനി വരും ഓണത്തിനെങ്കിലും ലാളിത്യത്തിന്റേയും പൈതൃകത്തിന്റേയും ഓണാഘോഷങ്ങളിലൂടെ മാവേലിത്തമ്പുരാനെ വരവേല്‍ക്കു മെന്ന് നമുക്ക് ആശിക്കാം.
യുഗാന്തരങ്ങളിലൂടെ പകര്‍ന്നു കിട്ടിയ ഈരടികള്‍ അവര്‍ക്കു ഏറ്റുപാടാന്‍ കഴിയട്ടെ!
‘ഓണം വന്നോണം വന്നോണം വന്നേ…..
ഓണം തിരുവോണം പൊന്നോണം വന്നേ…’

സലിം കാട്ടുചോല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!