

ദോഹ: ഗാസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും വേഗത്തിലും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായ വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആവശ്യപ്പെട്ടു. ബി ബി സിയോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നൂറില്‍ താഴെ ട്രക്കുകള്‍ മാത്രമാണ് ഗാസ മുനമ്പിലേക്ക് പ്രവേശിച്ചത്. ഒക്ടോബറിനു മുമ്പ് ഗാസ മുനമ്പിലേക്ക് ഒഴുകിയിരുന്ന 400- 500 എയ്ഡ് ട്രക്കുകളും സ്ട്രിപ്പിന്റെ അടിയന്തര സഹായ വിതരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണെന്ന് മന്ത്രി ബി ബി സിയോട് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഈജിപ്തിലെ എല്‍-അരിഷ് നഗരം. എന്നാല്‍ ഇസ്രായേല്‍ ഇവിടെ നിന്നുള്ള പ്രവേശനം ഉള്‍പ്പെടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. നാലാം ജനീവ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 59 ലംഘിച്ച് ഇസ്രായേല്‍ സൃഷ്ടിച്ച നിരവധി തടസ്സങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ പറഞ്ഞു.
ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, മറ്റ് സാമഗ്രികള്‍ തുടങ്ങി ഈ ഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ ഉത്പന്നങ്ങളാണ് സഹായമായി എത്തുന്നത്. ഫലസ്തീനികള്‍ക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങള്‍ ഖത്തര്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും അതുവഴി ഗാസയിലെ ഫലസ്തീന്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ ആവശ്യമായ സഹായം എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

