ഷാര്‍ജ പുസ്തകമേളയില്‍ അപൂര്‍വ പ്രദര്‍ശനം

Web Desk
1 Min Read

ദുബൈ: ലോകശ്രദ്ധ നേടുന്ന ഷാര്‍ജ പുസ്തകോത്സവത്തോടനുബന്ധിച്ച് അപൂര്‍വ ശേഖരങ്ങളുടെ പ്രദര്‍ശനം. വിശുദ്ധ ഖുര്‍ആനുമായും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ടവയ്ക്ക് പുറമേ അറബ് സാഹിത്യവുമായി ബന്ധപ്പെട്ടുള്ള അപൂര്‍വ ശേഖരങ്ങളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഖുര്‍ആനിലെ ശാസ്ത്രങ്ങളെ കുറിച്ചുള്ള അണ്‍കവറിംഗ് ദ ഫേസ് ഓഫ് ദി സെവന്‍ റീഡിങ്സ് എന്ന കൈയെഴുത്തു പ്രതിയാണ് എക്‌സിബിഷനിലെ ഏറ്റവും പഴയ പ്രതി. 15,16 നൂറ്റാണ്ടുകളിലെ ഖുര്‍ആനില്‍ നിന്ന് പകര്‍ത്തി എംബോസ് ചെയ്തതും സ്വര്‍ണ്ണം പൂശിയതുമായ പേജുകളും 17-ാം നൂറ്റാണ്ടിലെ ‘അസ്തിത്വത്തിന്റെ അത്ഭുതങ്ങള്‍’ എന്ന തലക്കെട്ടിലുള്ള ഒരു കോസ്‌മോളജി കൈയെഴുത്തുപ്രതിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും.

city exchange

മുഹമ്മദ് നബിയുടെ കുടുംബവൃക്ഷം ഉള്‍ക്കൊള്ളുന്ന അപൂര്‍വ വംശാവലിയുടെ കൈയെഴുത്തു പ്രതിയും ഇവിടെയുണ്ട.് 14-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ അറബി നിഘണ്ടുകളിലൊന്നായ ഫിറൂസാബാദിയുടെ അല്‍ ഖമൂസ് അല്‍ മുഹീത്താണ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന മറ്റൊരു കൃതി.പതിമൂന്നാം നൂറ്റാണ്ടില്‍ മക്കി ബിന്‍ അബി താലിബ് അല്‍ ക്വയ്‌സി എഴുതി 1753ല്‍ പ്രസിദ്ധീകരിച്ച ഫ്രാങ്കോയിസ് ഒജിയറുടെ ഖലീഫമാരുടെ കീഴിലുള്ള അറബികളുടെ ചരിത്രം എന്ന പുസ്തകവും ഇവിടെയുണ്ട്.

ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിന്റെ ഹിസ്റ്റോറിക്കല്‍ ഡീഡ്സ് ഓഫ് ദി ഗ്രീക്ക്സ് ആന്‍ഡ് ബാര്‍ബേറിയന്‍സ് പുസ്തകം മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അറിവും ആനന്ദവും പ്രദാനം ചെയ്ത് 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം (എസ് ഐ ബി എഫ്) കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം.

മൊറോക്കന്‍ കവിയും മുന്‍ മന്ത്രിയുമായ മുഹമ്മദ് അല്‍ അഷാരി, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹമ്മദ് മൗറാദ്, ഇമറാത്തി എഴുത്തുകാരായ സുല്‍ത്താന്‍ അല്‍ അമീമി, ഖുലൂദ് അല്‍ മുഅല്ല, ഇബ്രാഹിം അല്‍ ഹാഷിമി, അസ്മ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ട്. കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. നവംബര്‍ 13 വരെ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!