Connect with us

Featured

റഫറിയിങ് പിഴവ്; മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്റ്റേഴ്സ്

Published

on


ഫോട്ടോയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്റര്‍ പേജിനോട് കടപ്പാട്‌

ബംഗളൂരു: ഐ എസ് എല്ലില്‍ റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫില്‍ അധിക സമയംവരെ പോരാടിയ ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു നേടിയ ഗോള്‍ വിവാദമായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത്.

റഫറിയുടെ മോശം തീരുമാനമായിരുന്നു ഗോളിന് കാരണം. സുനില്‍ ഛേത്രിയാണ് അധിക സമയത്തിന്റെ ആദ്യപകുതിയില്‍ ബംഗളൂരുവിനായി ഗോളടിച്ചത്. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് ചോദ്യം ചെയ്‌തെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു.

മാറ്റങ്ങള്‍ വരുത്തിയാണ് ഇവാന്‍ വുകോമനോവിച്ച് ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. നിഷു കുമാറും വിക്ടര്‍ മോന്‍ഗിലും തിരിച്ചെത്തി. മാര്‍കോ ലെസ്‌കോവിച്ചും ജെസെല്‍ കര്‍ണെയ്റോയും തുടര്‍ന്നപ്പോള്‍ ഹോര്‍മിപാം പകരക്കാരിലായി. മധ്യനിരയില്‍ ആയുഷ് അധികാരി, സഹല്‍ അബ്ദുല്‍ സമദ്, ബ്രൈസ് മിറാന്‍ഡ, ഇവാന്‍ കലിയുഷ്നി എന്നിവര്‍ ഇറങ്ങിയില്ല. കെ പി രാഹുല്‍, ജീക്സണ്‍ സിങ്, ഡാനിഷ് ഫറൂഖ് എന്നിവരെത്തി. അഡ്രിയാന്‍ ലൂണ തുടര്‍ന്നു. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍.

ബംഗളൂരുവിനായി ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍വലയ്ക്ക് മുന്നില്‍നിന്നു. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്‍, അലെക്സാണ്ടര്‍ ജൊവാനോവിച്ച്, റോഷന്‍ നവോറെം, പ്രബീര്‍ ദാസ്. മധ്യനിരയില്‍ രോഹിത് കുമാര്‍, ഹാവിയെര്‍ ഹെര്‍ണാണ്ടസ്, സുരേഷ് വാങ്ജം, ബ്രൂണോ സില്‍വ. മുന്നേറ്റത്തില്‍ റോയ് കൃഷ്ണയും ശിവ നാരായണനും.

കളിയുടെ പതിനൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ജെസെലിന്റെയും ലൂണയുടെയും മികവില്‍ മുന്നേറി. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ബംഗളൂരു റോയ് കൃഷ്ണയിലൂടെ മുന്നേറ്റങ്ങള്‍ നടത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചു. റോയ് കൃഷ്ണയുടെ ഗോള്‍ ശ്രമത്തെ വരയില്‍വച്ച് ജെസെല്‍ ഹെഡ് ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഒരു തവണ റോയ് കൃഷ്ണയുടെ മികച്ചൊരു നീക്കം ഗില്‍ ഒറ്റക്കാലുകൊണ്ട് തടഞ്ഞു. പ്രബീറിന്റെ ക്രോസില്‍നിന്നുള്ള അപകടവും പ്രതിരോധം ഒഴിവാക്കി. പിന്നാലെ ലൂണയുടെ മികച്ച നീക്കം ജിങ്കന്‍ തടഞ്ഞു.

32-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച അവസരം കിട്ടിയത്. ലൂണയുടെ ക്രോസ് ബംഗളുരു ഗോള്‍ മുഖത്ത് തട്ടിത്തെറിച്ചു. മോന്‍ഗിലിന്റെ കാലിലാണ് കിട്ടിയത്. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ബംഗളൂരു ഗോളെന്നുറച്ച ഷോട്ട് ഗില്‍ അതിസാഹസികമായി തട്ടിയകറ്റുകയായിരുന്നു. സുരേഷിന്റെ ലോങ് റേഞ്ച് ഷോട്ടിനെയാണ് ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റിയത്. 64-ാം മിനിറ്റില്‍ ഗില്‍ പന്ത് കൈപ്പിടിയിലൊതുക്കുന്നതിനിടെ രോഹിത് കുതിച്ചെത്തി. എന്നാല്‍ ഗില്ലിനൊപ്പം ജെസെലും ചേര്‍ന്ന് അപകടമൊഴിവാക്കി. 70-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യം മാറ്റം വരുത്തി. ഡാനിഷിന് പകരം സഹല്‍ എത്തി. പിന്നാലെ ബോക്സിന് തൊട്ടുപിന്നില്‍നിന്ന് കിട്ടിയ അവസരം നിഷുകുമാര്‍ ബാറിന് മുകളിലൂടെ പറത്തി. 74-ാം മിനിറ്റില്‍ സഹലിന്റെ ക്രോസ് വലയുടെ അരികില്‍തട്ടി.
76-ാം മിനിറ്റില്‍ പരിക്കേറ്റ ജെസലിന് പകരം ആയുഷും കളത്തിലെത്തി. അവസാന ഘട്ടങ്ങളില്‍ കളിമുറുകി. 85-ാം മിനിറ്റില്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്രോസില്‍ ലൂണ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. സഹലിന്റെ ക്രോസും ലക്ഷ്യം കാണാതെ പറന്നു. 90-ാം മിനിറ്റില്‍ ലൂണയുടെ ഹെഡറും വല കണ്ടില്ല. അവസാന നിമിഷം ലെസ്‌കോച്ചിന്റെ അളന്നുമുറിച്ച പാസ് രാഹുല്‍ വലയിക്കാന്‍ നോക്കിയെങ്കിലും സന്ധു പിടിച്ചെടുത്തു.

ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍തന്നെ രാഹുലിന്റെ ക്രോസ് ലൂണയുടെ കാലില്‍തട്ടിത്തെറിച്ചു. എന്നാല്‍ 97-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഫ്രീകിക്കില്‍ ബംഗളൂരു സെമിയില്‍ കടന്നു. റഫറിയുടെ വിസല്‍ മുഴങ്ങുന്നതിന് മുമ്പായിരുന്നു ഛേത്രി കിക്ക് എടുത്തത്. ഗോള്‍ കീപ്പര്‍ ഗില്‍വരെ ഒരുങ്ങിയിരുന്നില്ല. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളംവിട്ടു.


error: Content is protected !!