സാം ബഷീറോ ഡോ. സമദോ? കെ എം സി സിയെ ആര് നയിക്കുമെന്ന് നാളെ അറിയാം

Web Desk
2 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. നിലവിലെ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ എന്ന സാം ബഷീറും ഡോ. സമദുമാണ് മത്സര രംഗത്തുള്ളത്. സാമിനൊപ്പം കോഴിക്കോട് ജില്ലയിലെ ബഷീറും മലപ്പറും ജില്ലയിലെ പി പി റഷീദുമുണ്ട്. ഡോ. സമദിന്റെ നിരയില്‍ സലീം നാലകത്തും തൃശൂര്‍ ജില്ലയിലെ ഹുസൈനുമാണ് രംഗത്തുള്ളത്.

city exchange

തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാനും പരമാവധി സമവായത്തിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനുമായി കേരളത്തില്‍ നിന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിയിട്ടുണ്ട്. നേരത്തെ ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പ് പി എം എ സലാം എത്തി കെ എം സി സി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും നേതൃത്വം സമവായത്തിലെത്താതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം പുതിയ നേതൃത്വം വരുമെന്നായിരുന്നു അന്നു പറഞ്ഞത്. ലോകകപ്പ് കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് വീണ്ടും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമവായത്തിലൂടെ നേതൃത്വത്തെ നിയോഗിക്കാനാവുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതെങ്കിലും അത്ര എളുപ്പമായിരിക്കില്ല ഖത്തര്‍ കെ എം സി സി തെരഞ്ഞെടുപ്പെന്നാണ് അണികളില്‍ നിന്നും ലഭ്യമാകുന്ന വിവരം. പഴയവര്‍ മാറണമെന്നും പുതിയവരുടെ കമ്മിറ്റിയുണ്ടാകണമെന്നും ആഗ്രഹിക്കുന്ന വലിയ വിഭാഗം കെ എം സി സിയിലുണ്ട്. നേരത്തെ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും ഇനിയും ഒരവസരം കൂടി കൊടുക്കണമെന്ന അഭിപ്രായക്കാരും സംഘടനയില്‍ ശക്തി തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടുത്ത മത്സരമെന്ന തരത്തിലാണ് കെ എം സി സി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. പഴയവര്‍ പൂര്‍ണമായും മാറില്ലെന്നും മുഴുവന്‍ പേരും പഴയവരായിരിക്കില്ലെന്നുമുള്ള സൂചനയാണ് കഴിഞ്ഞ ദിവസം പി എം എ സലാം നല്‍കിയത്.

- Advertisement -
Ad image

വ്യക്തി വൈരാഗ്യങ്ങളും കടുത്ത ശത്രുതയും ജില്ലകള്‍ തമ്മിലുള്ള ദേഷ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിനായി ഖത്തറിലെത്തിയപ്പോള്‍ കണ്ണൂര്‍ ജില്ലാ കെ എം സി സി ഇടഞ്ഞു നിന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ തവണയും കണ്ണൂര്‍ ഇടയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിലവിലുള്ള കെ എം സി സി കമ്മിറ്റിയുടെ അവസാന കൗണ്‍സില്‍ ബുധനാഴ്ച നടത്തി പിരിച്ചു വിട്ടു. പുതിയ കൗണ്‍സിലും കമ്മിറ്റിയും വെള്ളിയാഴ്ച പാരഡൈസ് ഹോട്ടലില്‍ ചേരുന്ന യോഗത്തിലാണ് നിലവില്‍ വരിക.

വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള സാം ബഷീറിനെന്ന പോലെ സമീപകാലത്ത് തന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമാക്കിയ ഡോ. സമദിനും ആരാധകവൃന്ദം ശക്തമാണ് എന്നതാണ് മുസ്‌ലിം ലീഗ് നേതൃത്വത്തെ കുഴക്കുന്ന പ്രധാന ഘടകം. നിരവധി പ്രശ്‌നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ച അനുഭവ പരിചയമുള്ള മുസ്‌ലിം ലീഗ് തങ്ങളുടെ പ്രവാസ സംഘടനയുടെ വിഷയവും ശ്രദ്ധിച്ച് കൈകാര്യം ചെയ്ത് പ്രതിസന്ധി ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഭൂരിപക്ഷം അണികള്‍.

Share This Article
Leave a Comment
error: Content is protected !!