

കൊച്ചി: കേരളത്തെ വലിയ സാമ്പത്തിക ബാധ്യതയിലേക്കെടുത്തെറിയുന്നതും ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നതും കടുത്ത പാരിസ്ഥിതികാഘാതങ്ങള്‍ വരുത്തിവെക്കുന്നതും സംസ്ഥാന ജനസംഖ്യയുടെ അഞ്ചു ശതമാനം പേര്‍േ പാലും ഉപയോഗിക്കുവാന്‍ സാധ്യതയില്ലാത്തതുമായ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര് പിന്‍മാറണമെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിളിച്ചുചേര്‍ത്ത കെ റെയില്‍ വിരുദ്ധ കണ്‍വെന്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വികസനപദ്ധതികള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാവണമെന്നും ഭരണകൂട താത്പര്യങ്ങള്‍ക്കനുസൃതമായി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല യഥാര്‍ത്ഥ വികസനമെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് ജനകീയ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.

ദിനംപ്രതി എണ്‍പതിനായിരം യാത്രക്കാരെ ലഭ്യമാകുമെന്നും പദ്ധതി ലാഭകരമായിരിക്കുമെന്നും പറയുന്ന കെ റെയില്‍ പദ്ധതി നിര്‍ദ്ദേശം യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ചു കൊണ്ടുള്ളതാണെന്നും സമാനമായ രീതിയില്‍ കൊച്ചിയില്‍ നടപ്പാക്കിയ മെട്രൊ റെയില്‍ പദ്ധതി സംസ്ഥാന ഖജനാവിന് പ്രതിദിനം ഒരു കോടിയിലേറെ നഷ്ടം വരുത്തിക്കൊണ്ട് വലിയ ദുരന്തമായി മാറിയത് സര്‍ക്കാര്‍ ഓര്‍മ്മിക്കേണ്ടതാണെന്നും കണ്‍വെന്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
നിലവിലെ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്താല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകുമെന്നും രാജ്യവ്യാപകമായി ഇന്ത്യന്‍ റെയില്‍വേ ഈ നടപടികള്‍ പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള യാഥാര്‍ഥ്യം നിലനില്‍ക്കെ അതിനെയൊക്കെ മറികടന്ന് വരും തലമുറയെ ഭാരിച്ച കടക്കെണിയിലേക്ക് തള്ളിവിടുന്ന രണ്ടുലക്ഷത്തോളം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കിയേ അടങ്ങുവെന്ന് വാശി പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്തിയുടെയും യഥാര്‍ഥ ലക്ഷ്യം വികസനമാണോയെന്നതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എം പി ബാബുരാജ്, പി ടി ജോണ്‍, അഡ്വ. വി എം മൈക്കിള്‍, ചാക്കോച്ചന്‍ മണലില്‍, എം ടി തോമസ്, ആദം അയൂബ്, ജോര്‍ജ്ജ് കാട്ടുനിലത്ത്, പി എ പ്രേംബാബു, പി ജെ തോമസ്, സുനില്‍കുമാര്‍, ഷാജഹാന്‍ അബ്ദുല്‍ ഖാദര്‍, ബാബു ഈരത്തറ, പി സി ജോസഫ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

