Connect with us

Featured

ഹെയ്തിയില്‍ ശക്തമായ ഭൂകമ്പം; വ്യാപക ദുരന്തമെന്ന് ആശങ്ക

Published

on


പോര്‍ട്ടോ പ്രിന്‍സ്: തെക്കു പടിഞ്ഞാറന്‍ ഹെയ്തിയില്‍ ശക്തമായ ഭൂകമ്പം. കരീബിയന്‍ പ്രദേശങ്ങളിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടു. ആളുകള്‍ ഭയന്നുവിറച്ച് വീട്ടിനു വെളിയിലേക്ക്ഇറങ്ങിയോടി.
തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്നും 150 കിലോമീറ്റര്‍ പടിഞ്ഞാറായാണ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പ മാപിനിയില്‍ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.


പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തുണ്ടായതിനേക്കാള്‍ തീവ്രത കൂടിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് ആഴവും കുറവാണ്. അന്ന് രണ്ടര ലക്ഷത്തിലേറെ പേരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും ഒട്ടനവധി പേര്‍ ഭവനരഹിതരാകുകയും ചെയ്തു.


ശനിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയ്ക്കാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പോര്‍ട്ടോ പ്രിന്‍സിലും ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഭൂകമ്പത്തില്‍ 29 പേരാണ് മരിച്ചത്. പ്രധാന ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.


തീരപട്ടണമായ കെയ്‌സില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് സൂനാമി ഭയന്ന പ്രദേശവാസികള്‍ സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസം മുമ്പ് പ്രസിഡന്റ് ജോവേനല്‍ മോയിസ് കൊല്ലപ്പെട്ടതിന് ശേഷം അസ്വസ്ഥമായ സര്‍ക്കാരാണ് ഭരണം നടത്തുന്നത്. കോവിഡ്, പട്ടിണി തുടങ്ങിയവയും രാജ്യത്തെ അലട്ടുന്നുണ്ട്. അതിനിടയിലാണ് ഭൂകമ്പവുമുണ്ടായിരിക്കുന്നത്.


2016ല്‍ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍ നിന്ന് പ്രദേശം തിരിച്ചു വരുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നൂറുകണക്കിനാളുകള്‍ മരിക്കുകയും വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്ത മാത്യു ചുഴലിക്കാറ്റിന് ശേഷം ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഗ്രേസിനെ ഭയന്നുകൊണ്ടിരിക്കെയാണ് ഭൂകമ്പമുണ്ടായത്.


ഹെയ്തിയിലെ ഭൂകമ്പത്തിന്റെ കമ്പനം ക്യൂബയിലും ജമൈക്കയിലും അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


error: Content is protected !!