Business
തലസ്ഥാനവാസികളുടെ കാത്തിരിപ്പിന് വിരാമം; പുത്തൻ ഷോപ്പിങ് അനുഭവം നൽകുന്ന ലുലുമാൾ ഈ വർഷം വാതിൽ തുറക്കും
തിരുവനന്തപുരം : തലസ്ഥാന നഗരിയ്ക്ക് തിലകച്ചാർത്തായി ഉയരുന്ന ലുലു ഷോപ്പിംഗ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാർഥ്യമാകും. കേരളത്തിലെ രണ്ടാമത്തെ ലുലുമാളാണ് തിരുവനന്തപുരത്ത് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയത്. ഈ വർഷം അവസാനത്തോടെ ലുലുമാൾ ജനങ്ങൾക്കായി തുറന്നുനൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫലിയാണ് അറിയിച്ചത്.
കോട്ടയം, തൃശൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായതായും യൂസുഫലി അറിയിച്ചു. പത്തനാപുരം ഗാന്ധിഭവനില്‍ അമ്മമാര്‍ക്ക് താമസിക്കാനുള്ള ലുലുവിന്റെ ഭവനസമുച്ഛയം 60% പൂര്‍ത്തിയായി. കോവിഡ് കാരണമാണ് അല്‍പം വൈകിയത്. ഡേറ്റാ ലഭ്യമായാല്‍ കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഉടന്‍ ലുലുവിന്റെ സഹായം നല്‍കും. കോവിഡ് കാലത്ത് കമ്പനി നടത്തിയ 3418 റിക്രൂട്‌മെന്റുകള്‍ വഴി ഭൂരിഭാഗവും മലയാളികളാണ് ജോലി നേടിയതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര കൊല്ലത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും. ബംഗളൂരുവില്‍ ഷോപ്പിങ് മോള്‍ നിര്‍മാണം പൂര്‍ത്തിയായി. ലഖ്‌നൗവില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ജമ്മു കശ്മീരിലും നോയിഡയിലും ഭക്ഷ്യസംസ്‌കരണ ശാലകളുടെ നിര്‍മാണം വൈകാതെ തുടങ്ങും. ഇ-കോമേഴ്‌സ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്ത് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി ആരംഭിക്കുമെന്നും എം.എ യൂസുഫലി അറിയിച്ചു.


