
കോഴിക്കോട്:

തങ്ങള്‍ ഇതുവരെ കുത്തകയാക്കിവെച്ച വഖഫ് മേഖലയുടെമേലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മുസ്‌ലിം ലീഗ് നടത്തുന്ന കുപ്രചാരണങ്ങളില്‍ വീണുപോകരുതെന്നും സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ ഈ മാസം 22ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച നൂറുവട്ടം ആലോചിക്കണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതോടെ, ഗുണകരമായ മാറ്റങ്ങളാണ് ബോര്‍ഡില്‍ ഉണ്ടാവാന്‍ പോകുന്നത്. കഴിവും പ്രാപ്തിയും നൈപുണ്യവുമുള്ള മുസ്‌ലിംകളിലെ പുതുതലമുറ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നവീകരണത്തിന്റെ വഴിയില്‍ മുന്നേറാനുള്ള അവസരം കൈവരികയുമാണ്. കോടിക്കണക്കിന് രൂപയുടെ അനേകായിരം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതും നാശോന്മുഖമായതും ലീഗ് നേതൃത്വത്തിന്റെ റാന്‍മൂളികളായ ഉദ്യോഗസ്ഥ ലോബിയുടെ ഒത്തുകളി മൂലമാണ്. അതിനു അറുതിവരുത്താനും അഴിമതിയും കെടുകാര്യസ്ഥതയും ഉന്മൂലനം ചെയ്യാനുമുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. അത് തട്ടിമാറ്റി മുസ്‌ലിം ലീഗിന്റെ വൃത്തികെട്ട കളികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അന്ധമായ വിധേയത്വമായേ വിലയിരുത്തപ്പെടുകയുള്ളൂ. മുസ്‌ലിം സമൂഹത്തില്‍ നവജാഗരണത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ട സംഘടനകള്‍, നിഷ്പക്ഷമായും സത്യസന്ധമായും വിഷയത്തെ സമീപിക്കണമെന്നും അല്ലാത്തപക്ഷം വരുംതലമുറയോട് മറുപടി പറയേണ്ടിവരുമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

