സിയാലില്‍ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു; ആഴ്ചയില്‍ സര്‍വീസുകള്‍ 1576 ആയി വര്‍ധിക്കും

Web Desk
3 Min Read

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് ശൈത്യകാല സര്‍വീസുകള്‍ക്ക് പ്രാബല്യമുണ്ടാവുക.

city exchange

നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആഴ്ചയില്‍ 1480 സര്‍വീസുകള്‍ നടത്തിയ സ്ഥാനത്ത് പുതിയ വേനല്‍ക്കാല പട്ടികയില്‍ 1576 പ്രതിവാര സര്‍വീസുകളായി എണ്ണം കൂടും.

രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ ഏഴും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത് അബുദാബിയിലേക്കാണ്. യു എ ഇ തലസ്ഥാനത്തേക്ക് പ്രതിവാരം 67 സര്‍വീസുകള്‍ നടത്തുമ്പോള്‍ ദുബായിലേക്ക് 46ഉം ദോഹയിലേക്ക് 31 സര്‍വീസുകളുമാണ് കൊച്ചിയില്‍ നിന്നുള്ളത്.

പുതിയ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം യു എ ഇയിലേക്കുള്ള മൊത്തം പ്രതിവാര സര്‍വീസുകളുടെ എണ്ണം 134 ആകും. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. ഇത്തിഹാദ്- 28, എയര്‍ അറേബ്യ അബുദാബി- 28, എയര്‍ ഏഷ്യ- 18, എയര്‍ ഇന്ത്യ- 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്- 14 എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍.

- Advertisement -
Ad image

തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കുള്ള ത്രിവാര പ്രീമിയം സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സര്‍വീസുകള്‍ ഉണ്ടാകും. തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്. കൂടാതെ, വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും.

ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂര്‍- 112, മുംബൈ- 75, ഡല്‍ഹി- 63, ചെന്നൈ- 61, ഹൈദരാബാദ്- 52, അഗത്തി- 15, അഹമ്മദാബാദിലേക്കും കൊല്‍ക്കത്തയിലേക്കും- 14, പൂനെ- 13, കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 വീതവും സേലത്തേക്ക് 5 സര്‍വീസുകളുമാണ് സിയാല്‍ ശൈത്യകാല സമയക്രമത്തില്‍ പ്രവര്‍ത്തിക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാംഗ്ലൂരിലേക്ക് 10, ചെന്നൈയിലേക്ക് 7, പൂനെയിലേക്ക് 6, ഹൈദരാബാദിലേക്ക് 5 എന്നിങ്ങനെ അധികമായി സര്‍വീസ് നടത്തും.

ആകാശ എയര്‍ അഹമ്മദാബാദിലേക്ക് പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. അന്താരാഷ്ട- ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി ക്ലബ്ബില്‍ പ്രവേശിച്ച സിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലും സാമ്പത്തിക വര്‍ഷത്തിലും 10 ദശലക്ഷം യാത്രക്കാര്‍ എത്തിച്ചേര്‍ന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി ദൈനംദിനം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. യാത്രക്കാരുടെ വിമാനത്താവള അനുഭവം മെച്ചപ്പെടുത്തുന്നതിനായി എല്ലാ പാസഞ്ചര്‍ ടച്ച് പോയിന്റുകളിലും നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കി വരുന്നതായും അത്യാധുനിക സെല്‍ഫ് ബാഗേജ് ഡ്രോപ്പ് ഫെസിലിറ്റിയും മറ്റും ഇതിനുദാഹരണമാണെന്നും ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി കൊച്ചിയെ നവീകരിക്കാന്‍ സിയാല്‍ നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കുകയും നിരവധി എയ്‌റോ- നോണ്‍ എയ്‌റോ പദ്ധതികള്‍ അതിവേഗം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുടെ വര്‍ധനവ് കണക്കിലെടുത്ത് സിയാല്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ (ടി 3) വികസനം നടപ്പിലാക്കി വരികയാണ്. ഏപ്രണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത് 2023 ഒക്ടോബര്‍ 2-നാണ്. ഇതിനോടകം ഏപ്രണ്‍ ഏരിയ 20 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 36 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ത്തി. വികസനം പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിങ് ബേകളുടെ എണ്ണം 44ല്‍ നിന്ന് 52 ആയും ടെര്‍മിനല്‍ ഏരിയ 15 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 21 ലക്ഷം ചതുരശ്ര അടിയായും വര്‍ധിക്കും. ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!