പൂര്‍ണ പിന്മാറ്റം ഒരു ദിവസം മാത്രമകലെ; അഫ്ഗാനിസ്ഥാന്റെ വിധി കാത്ത് ലോകം

Web Desk
2 Min Read

കാബൂള്‍: ഒന്നുകില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തേക്കു പോകാനുള്ള വഴിയൊരുക്കിത്തരണം, അല്ലെങ്കില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി നല്കണം- കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഒരു വനിത റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

city exchange


തങ്ങളുടെയെല്ലാം ജീവന്‍ അപകടത്തിലാണെന്നും അമേരിക്കക്കാരോ മറ്റേതെങ്കിലും വിദേശികളോ തങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിത്തരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാണ് യു എസും സഖ്യസേനയും അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുന്നത്. ഇത്തരത്തിലായിരുന്നില്ല പിന്മാറ്റം നടക്കേണ്ടിയിരുന്നതെങ്കിലും കലുഷിതമായ അന്തരീക്ഷത്തിലേക്ക് അഫ്ഗാനിസ്ഥാനെ എടുത്തെറിഞ്ഞ അവസ്ഥയിലാണ് രാജ്യം ഇപ്പോഴുള്ളത്. അമേരിക്കന്‍ സൈന്യം കാബൂളില്‍ നിന്നും പിന്മാറുന്നതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താലിബാന്‍.


ആഗസ്ത് 31ന് അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണമാകുന്നതോടെ എന്‍ജിനിയര്‍മാരും സാങ്കേതിക വിദഗ്ധരും കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

യു എസ് സൈനികരെ മുഴുവന്‍ ചൊവ്വാഴ്ചയ്ക്ക് മുമ്പായി പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. യു എസും സഖ്യസേനയും ചേര്‍ന്ന് രണ്ടാഴ്ചയ്ക്കകം പതിനായിരക്കണക്കിന് വിദേശികളേയും അഫ്ഗാനികളേയുമാണ് രാജ്യത്തു നിന്നും ഒഴിപ്പിച്ചത്.


യു എസും സഖ്യരാജ്യങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 113,500 പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചത്. എന്നാല്‍ ഇനിയും നിരവധി പേര്‍ ഇപ്പോഴും അഫ്ഗാനില്‍ ശേഷിക്കുന്നുണ്ട്.
ബ്രിട്ടീഷ് സൈനികര്‍ ശനിയാഴ്ച രാത്രിയോടെ് കാബൂള്‍ വിമാനത്താവളം വിട്ടിരുന്നു.
2001 സെപ്തംബര്‍ 11ലെ യു എസ് ആക്രമണത്തിന് പിന്നാലെയാണ് യു എസ് സൈനികര്‍ അഫ്ഗാനില്‍ താവളമുറപ്പിച്ചത്.

താലിബാനും യു എസും ചേര്‍ന്നുണ്ടാക്കിയ കരാറിനെ തുടര്‍ന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം അഫ്ഗാനിസ്ഥാനില്‍ ഏതു രൂപത്തിലാണ് സ്വാധീനിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. പാശ്ചാത്യ സഹായത്തോടെയുള്ള സര്‍ക്കാരും അഫ്ഗാന്‍ സൈനികരും ആഗസ്ത് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചതോടെ പൂര്‍ണമായും അധികാരം കൈവിടുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. അതോടൊപ്പം കറന്‍സിയുടെ മൂല്യം താഴുകയും ചെയ്യുന്നുണ്ട്. പാകിസ്താന്‍ അതിര്‍ത്തിയിലെ പണം മാറ്റി നല്കുന്നവര്‍ നിലവില്‍ അഫ്ഗാന്‍ അഫ്ഗാനി സ്വീകരിക്കുന്നില്ല.


ബാങ്കുകള്‍ തുറക്കണമെന്നും പണം പിന്‍വലിക്കല്‍ 200 ഡോളറിലോ ഇരുപതിനായിരം അഫ്ഗാനിയിലോ കൂടുതല്‍ അനുവദിക്കരുതെന്നും അധികൃതര്‍ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. പണം പിന്‍വലിക്കാനായി ബാങ്കുകള്‍ക്ക് പുറത്ത് നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്.
പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നതോടെ ഇപ്പോഴത്തെ അവസ്ഥകള്‍ക്കും പ്രതിസന്ധികള്‍ക്കും മാറ്റം വരുമെന്ന് താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞു. എന്നാല്‍ പാശ്ചാത്യ സഹായമായി ലഭിച്ചിരുന്ന ബില്യന്‍ കണക്കിന് ഡോളറുകള്‍ ഇല്ലാതായതോടെ എന്താണ് അവസ്ഥയെന്ന കാര്യം തിരിച്ചറിഞ്ഞിട്ടില്ല.


വരും ദിവസങ്ങളില്‍ പൂര്‍ണ മന്ത്രിസഭ താലിബാന്‍ പ്രഖ്യാപിക്കുമെന്ന് സബിയുല്ല മുജാഹിദ് പറഞ്ഞു. താലിബാന്‍ അധികാരമേല്‍ക്കുന്നതോടെ അഫ്ഗാനിലെ 34 പ്രവിശ്യകളിലും പുതിയ ഗവര്‍ണര്‍മാരേയും പൊലീസ് മേധാവികളേയും നിശ്ചയിക്കും.


യു എസിനോടും മറ്റു പാശ്ചാത്യ രാജ്യങ്ങളോടും നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ താലിബാന്‍ ആവശ്യപ്പെടും. അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി രാജ്യം വിടാനും മനുഷ്യാവകാശങ്ങള്‍ വിലമതിക്കുകയും ചെയ്യുമ്പോഴല്ലാതെ അത്തരം ബന്ധങ്ങള്‍ക്ക് തയ്യാറാകില്ലെന്ന് ബ്രിട്ടന്‍ ഇതിനകം അറിയിച്ചിട്ടുണ്ട്.


1996- 2001ലെ താലിബാന്‍ ഭരണം തീര്‍ത്തും മോശമായതും വനിതകളുടെ അവകാശങ്ങള്‍ മാനിക്കാത്തതുമായിരുന്നു. അതിപ്പോ

ഴും ആവര്‍ത്തിക്കുമെന്ന ആശങ്ക വാഷിംഗ്ടണിനും ലണ്ടനും മറ്റു രാജ്യങ്ങള്‍ക്കുമുണ്ട്.
കാബൂള്‍ വിമാനത്താവളത്തിന് സമീപം ജനക്കൂട്ടമുണ്ടെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ ശാന്തമാണ്. ആയുധങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉപകരണങ്ങളെല്ലാം ഒരാഴ്ചയ്ക്കകം തിരികെ ഏല്‍പ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!