

അബുദാബി: നാലരപ്പതിറ്റാണ്ട് മുമ്പ് അന്നം തേടി യു എ ഇ മരുഭൂമിയിലെത്തിയ ഹാജിക്ക എന്ന സൈതലവി നാട്ടിലേക്ക് മടങ്ങുന്നു. ചെര്‍പ്പുളശ്ശേരി മാരായമംഗലം സ്വദേശി കുന്നത്തുപീടിക സൈതലവി യു എ ഇയില്‍ എത്തുമ്പോള്‍ ശൈശവ ദശയിലായിരുന്നു ഇമാറാത്ത്. രാജ്യത്തിന്റെ വളര്‍ച്ച സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടിട്ടുണ്ട് അദ്ദേഹം.

1976ലാണ് ഹാജി ആദ്യമായി യു എ ഇയില്‍ എത്തിയത്. നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ടാണ് അദ്ദേഹവും മരുഭൂമിയില്‍ എത്തിയത്. ആദ്യകാലത്ത് നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച അദ്ദേഹം പിന്നീട് അബുദാബിയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയറില്‍ ജോലിയില്‍ പ്രവേശിച്ചു.

സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ രാജ്യവും ഭരണാധികാരികളും നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും അദ്ദേഹം നന്ദി പറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അബൂദാബി ടി എം എ മാര്‍ഷ്യല്‍ ആര്‍ട്ട് അക്കാദമിയുടെ രക്ഷാധികാരി കൂടിയായിരുന്ന അദ്ദേഹത്തിന് ടി എം എ അധികൃതരും സുഹൃത്തുക്കളും ചേര്‍ന്ന് ടി എം എയില്‍ യാത്രയയപ്പ് നല്‍കി.

ശിഹാന്‍ മുഹമ്മദ് ഫായിസ്, സെന്‍സായി ഹാരിസ്, സെന്‍സായി ഹാഷിം എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ജീവിച്ച ഈ മണ്ണിനോടും ശ്വസിച്ച വായുവിനോടുമൊപ്പം തീര്‍ത്ത ജീവിതത്തിന്റെ താളമറ്റു പോകുന്നത് അദ്ദേഹത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. എങ്കിലും ജീവിതത്തിലെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം മടങ്ങുന്നത്.
ഭാര്യ ഖദീജയോടും മക്കള്‍ ഫര്‍സാന, മന്‍സൂര്‍, അനസ് എന്നിവരോടുമൊപ്പം ശിഷ്ടകാല ജീവിതം ധന്യമാക്കാമെന്ന ആഗ്രഹത്താലാണ് മടക്കം.
റിപ്പോര്‍ട്ട്: ഫഹദ് ചെട്ടിപ്പടി

