

മനാമ: വ്യക്തി സത്യാഗ്രഹ കാലം മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്ന് എഴുത്തുകാരന് ടി പത്മനാഭന്. ബഹ്റൈനിലെ ഉമ്മല്‍ ഹസം ഹാളില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിറക്കല്‍ താലൂക്ക് വിദ്യാര്‍ഥി കോണ്‍ഗ്രസ്സ് സെക്രട്ടറി ആയിരുന്നു താനെന്ന് കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും ഇന്നത്തെ കെ എസ് യുവിന്റെ പഴയ രൂപമാണ് വിദ്യാര്‍ഥി കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. 1945ല്‍ എറണാകുളത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസ്സ് സമരം നടന്നപ്പോള്‍ മുന്‍ മന്ത്രി ബേബി ജോണ്‍ തങ്ങളുടെ വോളന്റിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു. കുട്ടിമാളു അമ്മ, കോഴിപ്പുറത്ത് മാധവമേനോന് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന സത്യാഗ്രഹം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ രൂപമായ സോഷ്യലിസ്റ്റുകള്‍ അടിച്ചു കലക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ചുവരില്‍ എഴുതിയതിനു തന്നെയും പൊലീസ് പിടികൂടിയിരുന്നതായും പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജയിലില്‍ അടക്കാതെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഗാന്ധിജി എങ്ങനെയോ മരിച്ചു എന്ന് നരേറ്റീവ് ഉണ്ടാക്കുന്ന കാലമാണ്. ഭ്രാന്തനായ ഹൈന്ദവ വിശ്വാസി ഗാന്ധിയെ കൊന്നു എന്ന സത്യം തമസ്കരിച്ചു ആര് എസ് എസ്സിനെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നു. ഞാന്‍ പറയാനുള്ളത് പറയും. ആരോടും പറയും. ഗാന്ധിയെ വധിച്ചപ്പോള്‍ മംഗലാപുരത്തു ആര് എസ് എസ് ലഡ്ഡു വിതരണം ചെയ്തു. അന്ന് മംഗലാപുരത്തു വിദ്യാര്‍ഥി ആയിരുന്ന താന്‍ നേരില്‍ കണ്ടതാണ്. അവിടെ വലിയ സമ്മേളനം നടന്നപ്പോള്‍ പ്രസംഗിക്കാന്‍ വന്നത് ഗുരുജി ഗോള്‍ വാള്‍ക്കാറാണ്. ഇന്ന് ഗാന്ധി എങ്ങനെയൊക്കയോ ആണ് മരിച്ചത് എന്ന് കഥമെനയാന്‍ ശ്രമിക്കുന്നവരൊക്ക ഇതറിയണം.
അന്ന് ഞാന്‍ മാതൃഭൂമിയില്‍ ‘ഒരു കൂമ്പ് കൂടി അടയുന്നു’ എന്ന പേരില്‍ കഥ എഴുതി. അതാണ് എന്റെ ആദ്യത്തെ രാഷ്ട്രീയ കഥ.
കേളപ്പജി, മൊയ്തു മൗലവി, സി കെ ഗോവിന്ദന് നായര്‍ എന്നീ കോണ്‍ഗ്രസ്സ് നേതാക്കളോട് അടുത്ത സൗഹൃദമാണ് എനിക്ക് ഉണ്ടായിരുന്നത്.
സി കെ അതി സമ്പന്നനായിരുന്നു. അവസാന കാലത്ത് അദ്ദേഹം ദരിദ്രനായിരുന്നു എന്നോര്‍ക്കണം. നിര്‍ധന കുടുംബത്തില്‍ ജനിച്ചു കുബേരനാകുന്നതാണ് ഇന്നത്തെ രീതി. ഇന്ന് കേരളം ഭരിക്കുന്നവരിലും അത്തരക്കാര്‍ ഉണ്ട്. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്.
പിണറായി എന്റെ അടുത്ത സുഹൃത്താണ്. കോടിയേരിയും അടുത്ത ബന്ധമുള്ള നേതാവായിരുന്നു. അതുകൊണ്ട് അവര്‍ ചെയ്യുന്നതെല്ലാം ശരി ആണെന്ന് പറയാന്‍ ആകില്ല. ഒരു ജോഡി ഷര്‍ട്ടും മുണ്ടും മാത്രം കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് പി കൃഷ്ണ പിള്ള. അന്ന് തങ്ങുന്ന വീട്ടില്‍ അന്ന് രാത്രി വസ്ത്രം കഴുകി ഉണക്കിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. കയ്യില്‍ കാശില്ലാത്തത് കൊണ്ട് പലപ്പോഴും നടന്നു പോയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇടയ്ക്കു പണമില്ലാത്തതു കൊണ്ട് കള്ളവണ്ടി കേറിയും പോകും. ഇന്ന് ഒറ്റമുണ്ടും ഷര്‍ട്ടും ഇട്ടുപോകണമെന്ന് പറയുന്നില്ല, എന്നാലും ചില മൂല്യങ്ങളൊക്കെ നേതാക്കന്മാര്ക്ക് വേണം. ഇന്നത്തെ കമ്മ്യുണിസ്റ്റ്കാരില്‍ എത്രപേര്‍ക്ക് കൃഷ്ണപിള്ളയെ അറിയാമെന്നും അദ്ദേഹം ചോദിച്ചു. കേളപ്പജി ആണ് എന്റെ വിഗ്രഹം. അത് കഴിഞ്ഞാല്‍ പി കൃഷ്ണപിള്ള ഉപവിഗ്രഹമാണ്.
ഏത് ഇറച്ചിവെട്ടുകാരനും മോഷണം തൊഴിലാക്കിയവനും ഗാന്ധിയനായി വേഷം കെട്ടുന്ന കാലമാണിത് എന്ന് പദ്മനാഭന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു കോണ്‍ഗ്രസ്സ് ആണെങ്കിലും ഗാന്ധിയനല്ല.
ഖാദിയാണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും അടയാളം. ഇന്ന് എത്ര കോണ്‍ഗ്രസുകാര്‍ ഖദര്‍ ധരിക്കുന്നു. ചെറുപ്പക്കാരായ കോണ്‍ഗ്രസുകാര്‍ക്ക് ഖാദി പുച്ഛമാണ്. അവരെല്ലാം നേതാക്കന്മാരാണെന്ന് സ്വയം ചമഞ്ഞു ഓരോരോ വേഷം കെട്ടുകയാണ് ചെയ്യുന്നത്. ചെറുപ്പക്കാരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ ദയവായി കോണ്‍ഗ്രസ്സ് ആശയങ്ങള്‍ ഉള്‍ക്കൊള്ളണം.
കോണ്‍ഗ്രസ്സ് വെറുമൊരു സംഘടയല്ല, അതൊരു മഹത്തായ ആശയമാണ്. ഇക്കാര്യങ്ങളെല്ലാം കണ്ണൂരില്‍ എനിക്ക് പ്രിയദര്‍ശിനി അവാര്‍ഡ് നല്കാന് രാഹുല്‍ ഗാന്ധി വന്നപ്പോള്‍ അദ്ദേഹത്തെ ഇരുത്തികൊണ്ട് ഇംഗ്ലീഷില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സര്‍വ്വ സൈന്യാധിപനായിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ കാലണ മെമ്പര്‍ പോലും ആയിരുന്നില്ല. ഗാന്ധി ഒരു താരംഗമായിരുന്നു എന്നും ടി പദ്മനാഭന് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ എഴുത്തും വായനയും ശീലിപ്പിക്കാന്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയത് മഹത്തായ കാര്യമാണ്. കെ സുധാകരനും പഴകുളം മധുവിനും അത് സാധിച്ചു എന്നത് ഇക്കാലത്തു അത്ഭുതമാണ്. കേരളത്തില്‍ എല്ലായിടത്തും ഓടിനടന്ന് പുസ്തക ചര്‍ച്ച നടത്തുന്ന പഴകുളം മധു പഴയ കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാണ്. ഞാന്‍ പഴയ കാലത്തെ കോണ്ഗ്രസുകാരന് ആയതുകൊണ്ടാണ് ഇത് പറയുന്നത്.
ഞാന്‍ 1943മ ുതല്‍ ഖദര്‍ വസ്ത്രമാണ് ധരിക്കുന്നത്. മരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പതാക പുതപ്പിച്ചു എന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
എന്റെ അഭിപ്രായത്തില്‍ ഒരു ഗാന്ധിയെ ഇവിടെ ജീവിച്ചിരുന്നിട്ടുള്ളു. ആ ഗാന്ധിയെ അന്നത്തെ മത തീവ്രവാദികള്‍ കൊന്നു. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ‘എനിക്കൊരു തോക്ക് സംഘടിപ്പിച്ചുതരൂ, സ്വയം മരിക്കാന്‍’ എന്ന് പറയുമായിരുന്നു.
എന്റെ അഭിപ്രായത്തില്‍ ലോകത്ത് ഒരു ക്രിസ്ത്യാനിയെ ഉണ്ടായിട്ടുള്ളൂ. അത് യേശു ക്രിസ്തുവാണ്. അന്നത്തെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ മരക്കുരിശില്‍ കയറ്റി.
കോണ്‍ഗ്രസ്സ് മുക്ത ഭാരതം ഉണ്ടാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതിന് പ്രതിരോധം സൃഷ്ടിക്കേണ്ടത് തൊണ്ണൂറ്റാറിന്റെ പടിവാതില്‍ എത്തി നില്ക്കുന്ന ഞാനല്ല. ഇപ്പോള്‍ ചെറുപ്പക്കാര്‍ ധാരാളമായി കടന്നു വരുന്നു.
എഴുത്തുകാരെ ആര്‍ക്കും സൃഷ്ടിക്കാന്‍ കഴില്ല എന്ന് ടി പദ്മനാഭന് പറഞ്ഞു. അത് സ്വമേവ ഉണ്ടാവുകയാണ് ചെയ്യുന്നത്. എഴുത്തുകാര്‍ക്ക് ആദ്യം വേണ്ടത് ഭാഷയാണ്. ഭാഷയാണ് എഴുത്തുകാരന്റെ ടൂള്‍. അത് നല്ലപോലെ പ്രയോഗിക്കാന്‍ ശീലിക്കുകയാണ് വേണ്ടത്. ആദ്യം തുഞ്ചത്തു എഴുത്തച്ഛന്റെ രാമായാണത്തില്‍ തുടങ്ങണം. അതൊരു ഭക്തികാവ്യം എന്ന നിലക്കല്ല ഞാന്‍ പറയുന്നത്. ഭാഷയില്‍ ഒരു അടിത്തറ ഉണ്ടാകാന്‍ രാമായണം വായിക്കണം. ഞാന്‍ ഒരു ഭക്തനല്ല. ക്ഷേത്ര വിശ്വാസിയുമല്ല. ഭക്തരോട് എതിര്‍പ്പുമില്ല. ഇന്ന് ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ ഭാഷയെ വികലമാക്കുന്നു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷനായിരുന്നു. പ്രിയദര്‍ശിനി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ ടി പദ്മനാഭന് ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന് ജേക്കബ് എബ്രഹാം എഴുതിയ ‘ബര്‍ണ്ണശ്ശേരിയിലെ ചട്ടക്കാരികള്‍’ എന്ന പുസ്തകം അദ്ദേഹം എഴുത്തുകാരനും തിരക്കഥകൃത്തുമായ മന്‍സൂര്‍ പള്ളൂരിനു നല്കി പ്രകാശനം ചെയ്തു.
പ്രിയദര്‍ശിനി പുസ്തക ക്ലബ് എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി പദ്മനാഭനെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ദ്രോത്ത് നിര്‍മിച്ച ഫീച്ചര്‍ ഫിലിം പ്രദര്‍ശനം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സെയ്ത് എം എസ്, മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സഞ്ജു പിള്ള, പി വി രാധാകൃഷ്ണ പിള്ള, രാജു കല്ലുമ്പുറം, നൗഫല്‍ പാലക്കാടന്‍, ഗഫൂര്‍ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയില്‍, ഗില്‍ബര്‍ട്ട് ജോണ്‍, ജോണ്‍ കോശി എന്നിവര്‍ പ്രസംഗിച്ചു.
സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത ടി പദ്മനാഭന്റെ സാഹിത്യ ജീവിതം ‘നാളിനകാന്തി’ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.

