
ബ്രിഡ്ജ്ടൗണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് അന്തരിച്ചു. 89 വയസ്സായിരുന്നു. ബാര്‍ബഡോസിലെ വസതിയിലായിരുന്നു അന്ത്യം.

തൊണ്ണൂറാം ജന്മദിനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മക്കളായ ഡാനിയല്‍, മാത്യു എന്നിവരും ദത്തുമകള്‍ ജനീവീവുമാണ് കുടുംബാംഗങ്ങള്‍.

1954 മുതല്‍ 1974 വരെ വെസ്റ്റ് ഇന്‍ഡീസിനായി 93 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സോബേഴ്സ്, ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികവ് തെളിയിച്ച താരമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സമ്പൂര്‍ണ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.
ഇടംകൈ പേസ്- മീഡിയം, ഇടംകൈ സ്പിന്‍, റിസ്റ്റ് സ്പിന്‍ തുടങ്ങി മൂന്ന് വ്യത്യസ്ത രീതികളില്‍ പന്തെറിയാന്‍ കഴിയുന്ന അപൂര്‍വ താരമായിരുന്നു സോബേഴ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്സറുകള്‍ നേടിയ ആദ്യ ക്രിക്കറ്ററെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ബാറ്റിംഗില്‍ 57.78 ശരാശരിയില്‍ 8,032 ടെസ്റ്റ് റണ്‍സ് നേടിയ സോബേഴ്സ് 26 സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. 1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് അന്നത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ ലോക റെക്കോര്‍ഡ് 36 വര്‍ഷത്തോളം തകര്‍ന്നിരുന്നില്ല.
ബൗളിംഗില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശൈലി മാറ്റാന്‍ കഴിവുള്ള സോബേഴ്സ് 34.03 ശരാശരിയില്‍ 235 ടെസ്റ്റ് വിക്കറ്റുകളും വീഴ്ത്തി. ഫീല്‍ഡിംഗിലും മികവ് പുലര്‍ത്തിയ അദ്ദേഹം ടെസ്റ്റ് കരിയറില്‍ 109 ക്യാച്ചുകള്‍ സ്വന്തമാക്കി.
ലോക ക്രിക്കറ്റിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്കുന്ന ‘സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി’ അദ്ദേഹത്തിന്റെ പേരിലാണ്.

