

ജെറുസലേം: ഇസ്രായേല്‍ ഫലസ്തീനെതിരെ നടത്തുന്ന വംശവെറി ഭരണം തുടരാതിരിക്കാന്‍ സമഗ്ര ആയുധ ഉപരോധനം നടപ്പാക്കണമെന്നും ആസ്തികള്‍ കണ്ടുകെട്ടണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്കെതിരെ ഈസ്രാഈല്‍ വംശവെറിയോടെയാണ് പെരുമാറുന്നതെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട മുന്നൂറോളം പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, അടിസ്ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും നിഷേധം, പീഡനം തുടങ്ങിയ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് വിധേയമാക്കുകയാണെന്നും ഇസ്രാഈല്‍ ഫലസ്തീനികളെ മറ്റൊരു വിഭാഗമായി കണ്ട് വിവേചനത്തോടെ പെരുമാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1948ല്‍ ഇസ്രായേല്‍ രാജ്യം സ്ഥാപിതമായതു മുതല്‍ യഹൂദരുടെ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനും പരിപാലിക്കുന്നതിനുമുള്ള വ്യക്തമായ നയമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. യഹൂദര്‍ക്ക് ഗുണം ലഭിക്കുന്ന വിധം ഭൂമിയില്‍ അവരുടെ നിയന്ത്രണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1967ലെ യുദ്ധത്തോടെ ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായിരുന്ന ഭൂമിയൊക്കെയും ഇസ്രാഈല്‍ അധിനിവേശം നടത്തിയിരുന്നു. ഫലസ്തീനികള്‍ക്ക് വിട്ടുനല്‍കിയ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇതുതന്നെയാണ് അവസ്ഥ. കിഴക്കന്‍ ജറൂസലേമിലും ഇസ്രാഈലിലും കഴിയുന്ന ഫലസ്തീനികളെ അധഃകൃത വര്‍ഗങ്ങളെയെന്നപോലെ കണ്ട് അവരുടെ അവകാശങ്ങളും നിഷേധിക്കുകയാണെന്നും ആംനെസ്റ്റി സെക്രട്ടറി ജനറല്‍ അഗ്നസ് കലമാര്‍ഡ് പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ട് വ്യാജവും പക്ഷാതപരമാണെന്നുമാണ് ഈസ്രഈല്‍ ആരോപിക്കുന്നത്. ജൂതന്മാരുടെ മാതൃരാജ്യമെന്ന നിലയില്‍ ഇസ്രഈലിന്റെ നിലനില്‍പ്പിനെ നിയമവിരുദ്ധമാക്കാനുള്ള ഇരട്ടത്താപ്പാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടെന്ന് ഇസ്രാഈല്‍ വിദേശ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹ്യൂമന്റൈറ്റ്സ് വാച്ചും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

