

ദോഹ: ഗാസ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനുമുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. വളരെ വേഗം ഒരു കരാറിലെത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിന് വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വഹിക്കാന്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാറിലേക്കുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ തുടരുമ്പോഴും ഇസ്രായേല്‍ സൈന്യം ഗാസയിലുടനീളമുള്ള ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി.
വടക്കന്‍ ഗാസ നഗരത്തിലും ദെയ്ര്‍ എല്‍-ബലായുടെ മധ്യ പ്രദേശത്തും തെക്കന്‍ ഖാന്‍ യൂനിസിലും രാത്രിയിലെ വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണത്തിലും കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശത്തിന്റെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫലസ്തീന്‍ പ്രദേശത്ത് 61 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

