

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് പുനഃരാരംഭിക്കുന്നു. കോവിഡിന് മുമ്പ് പ്രതിവാരം 4700 സര്‍വീസുകളുണ്ടായിരുന്നതാണ് ഇന്നുമുതല്‍ പുനഃസ്ഥാപിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വ്യോമഗതാഗതം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് എയര്‍ബബ്ള്‍ പ്രകാരം രണ്ടായിരത്തോളം സര്‍വീസുകള്‍ നടത്തിയിരുന്നതാണ് ഇനി ഇരട്ടിയിലേറെയായി വര്‍ധിക്കുക.

കോവിഡിനെ തുടര്‍ന്ന് യാത്രാ നിരോധനങ്ങളും യാത്രക്കാരുടെ കുറവും ഉള്‍പ്പെടെയുള്ളവ വിമാന ടിക്കറ്റ് ഉയര്‍ന്ന തോതിലായിരുന്നു. സര്‍വീസുകള്‍ പഴയ രീതിയിലേക്ക് മാറുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്കുള്ളത്.
ഇന്നുമുതല്‍ രാജ്യാന്തര വിമാന യാത്രയ്ക്കും കോവിഡ് മാര്‍ഗ്ഗരേഖയിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതോടെ സാമൂഹിക അകലം പാലിക്കാന്‍ ഇനി സീറ്റുകള്‍ ഒഴിച്ചിടേണ്ടതില്ല. എങ്കിലും യാത്രക്കാര്‍ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന നിബന്ധന തുടരും.
ക്യാബിന്‍ ക്രൂകളുടെ പി പി ഇ കിറ്റ് ഉറപ്പാക്കിയിരിക്കണമെന്ന നിബന്ധനയിലും മാറ്റം വന്നിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാര്‍ ഇനി ദേഹപരിശോധനയും നടത്തും.
ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ എമിറേറ്റ്‌സ് ഇന്ത്യന്‍ വിമാനത്താളവങ്ങളിലേക്ക് പ്രതിവാരം 170 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ 21 സര്‍വീസുകള്‍ കേരളത്തിലേക്കുള്ളതാണ്. തിരുവനന്തപുരത്തേക്ക് ഏഴും കൊച്ചിയിലേക്ക് 14ഉം സര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുക.
ജൂണ്‍ മുതല്‍ യു കെയിലെ വെര്‍ജിന്‍ അറ്റ്‌ലാന്റിക്- ഡല്‍ഹി റൂട്ടില്‍ പുതിയ വിമാന സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

