

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കൂടാതെ, തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചതിന് 5 വര്‍ഷവും ശിക്ഷ വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.

പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 586 പേജുള്ള വിധിയാണ് വായിച്ചത്. കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പൊലീസ് സമര്‍ഥമായി കേസ് അന്വേഷിച്ചു. ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു.

ഗ്രീഷ്മയ്ക്കെതിരേ 48 സാഹചര്യ തെളിവുകള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു. വിവാഹ നിശ്ചയത്തിനുശേഷവും ഷാരോണുമായി ഗ്രീഷ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ലെന്നും കുറ്റകൃത്യം ചെയ്ത അന്നുമുതല്‍ തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമന്ന് നടക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്.
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. 11 ദിവസത്തോളം ഒരു തുള്ളി വെള്ളം ഇറക്കാന്‍ ആകാതെയാണ് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നത്.
ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ല. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. സ്നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു എന്നും കോടതി വ്യക്തമാക്കി.
2022 ഒക്‌ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്ത് ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ 25നാണ് മരിച്ചത്. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിനു വിസമ്മതിനെ തുടര്‍ന്ന് അയാളെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 95 സാക്ഷികളെ വിസ്തരിച്ചു. 323 രേഖകളും 51 തൊണ്ടിമുതലുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

