Entertainment
മലയാളത്തിന്റെ മഹാനടന് പ്രായം അരനൂറ്റാണ്ട്
മമ്മൂട്ടി- മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ഈ പേര് വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു.
‘അങ്ങനെ കാത്തിരുന്ന സുദിനം വന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസായി. ആദ്യ മോര്‍ണിംഗ് ഷോയ്ക്ക് തന്നെ ഞങ്ങള്‍ കയറി.
എനിക്കാതെ ടെന്‍ഷനായി.
ഞാനഭിനയിച്ച ഭാഗം ഇല്ലാതെ വരുമോ? ചില രംഗങ്ങള്‍ കട്ടു ചെയ്തുകളയും എന്നു കേട്ടിട്ടുണ്ട്… അങ്ങനെ സംഭവിച്ചാലോ..? ആകെ നാണക്കേടാകും… കൂട്ടൂകാരോടൊക്കെ ഈ വിവരം പറഞ്ഞതുതന്നെ അബദ്ധമായെന്ന് അപ്പോഴെനിക്ക് തോന്നി.
അടക്കാനാവാത്ത ഉല്‍കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴതാ സ്‌ക്രീനില്‍ എന്റെ മുഖം… ദൂരെ നിന്ന് ഓടി വരികയാണ് ഞാന്‍. കാലൊക്കെ നീണ്ട് കൊക്കുപോലിരിക്കുന്ന ആ രൂപം കണ്ടപ്പോള്‍ വല്ലാത്ത നിരാശ തോന്നി. പക്ഷേ, തിയേറ്ററിലാകെ കൂട്ടുകാരുടെ ആര്‍പ്പുവിളി. ‘എടാ മമ്മുൂട്ടിയേ..’ എന്ന് ആവരു വിളിച്ചു കൂവുന്നു.
കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് സ്‌ക്രീനില്‍ നിന്നും മാഞ്ഞുപോകുകയൊന്നുമില്ല. ഒരു മിനിട്ടു നേരം സ്‌ക്രീനില്‍ കാണാം.
സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ എല്ലാവരും കൂടി എന്നെ പൊതിഞ്ഞു. എങ്ങനെ ഇതു സാധിച്ചു എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഓരോരുത്തര്‍ക്കും ഓരോ സംശയങ്ങള്‍…
അതേ തുടര്‍ന്ന് ഞാന്‍ മഹാരാജാസിലെ സൂപ്പര്‍ സ്റ്റാറായി മാറി.’
തന്റെ ആദ്യ സിനിമയില്‍ മുഖം കാണിച്ചതിനെ കുറിച്ച് ആത്മകഥയായ ചമയങ്ങളില്ലാതെയില്‍ മമ്മൂട്ടി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. ശരിക്കും മമ്മൂട്ടി മുഖം കാണിച്ച സിനിമയായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. സംഭാഷണങ്ങളൊന്നുമില്ലാതെ ആള്‍ക്കൂട്ടത്തിലൊരാളായി അരങ്ങേറിയ സിനിമ. ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കട രാത്രിയില്‍ ആരോ തീവെച്ച് നശിപ്പിച്ചതറിഞ്ഞ് സംഭവ സ്ഥലത്തേക്ക് ബഹദൂറിനോടൊപ്പം ഓടിയെത്തുന്നവരിലൊരാളായിരുന്നു മമ്മൂട്ടി അതില്‍.
സീന്‍ ചിത്രീകരിക്കുന്നതിന് മുമ്പെടുത്ത രണ്ട് റിഹേഴ്‌സലുകളില്‍ റിഫ്‌ളക്ടറിന്റെ ചൂടും പ്രകാശവും കൊണ്ട് കണ്ണടച്ചു പിടിച്ച് വായ പൊളിച്ച് ഓടിയ തന്നെ മാറ്റാന്‍ സംവിധായകന്‍ സേതുമാധവന്‍ ആവശ്യപ്പെട്ട കാര്യവും മമ്മൂട്ടി പറയുന്നുണ്ട്. ആകെ തകര്‍ന്നുപോയെങ്കിലും ഒരു പ്രാവശ്യം കൂടി ശ്രമിക്കാമെന്ന ആവശ്യം സംവിധായകനോട് ഉന്നയിച്ചത് അദ്ദേഹം അനുവദിച്ചതോടെയാണ് മമ്മൂട്ടി എന്ന നടന്‍ വെള്ളിത്തിരയിലെത്തിയത്. 1971 ആഗസ്ത് ആറിനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത്. മമ്മൂട്ടി അരങ്ങേറിയ സിനിമയാണ് നടന്‍ സത്യന്റെ അവസാന ചലച്ചിത്രം.
പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു സിനിമയില്‍ അഭിനയിച്ചത്. മേക്കപ്പ്മാന്‍ എം ഒ ദേവസ്യ മേക്കപ്പിട്ടു കൊടുത്ത രംഗത്തില്‍ മമ്മൂട്ടിയോടൊപ്പം ആദ്യ രംഗത്തില്‍ അഭിനയിച്ച് അടൂര്‍ ഭാസിയായിരുന്നു. ഒരു ദിവസം കൊണ്ട് തന്റെ വേഷം തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന പഴയ മുഹമ്മദ് കുട്ടിയോട് നാളെയും ഒരു രംഗമുണ്ടെന്നും അത് പ്രേനസീറിനോടൊപ്പമാണെന്നും പറഞ്ഞതും അദ്ദേഹം അത്ഭുതപ്പെട്ടതും ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
സിനിമയിലെ കടത്തുകാരനായ പ്രേംനസീറിനെ പിരിച്ചു വിടുകയും പകരം നിയമിക്കുന്ന കടത്തുകാരനായി രംഗത്തെത്തുകയുമാണ് ആ സിനിമയില്‍ മമ്മൂട്ടി. പ്രേംനസീറിനെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം തനിക്കിപ്പോഴും ഓര്‍മയുണ്ടെന്നും ‘എനിക്കു പകരം വന്ന ആളാണല്ലേ…?’ എന്നായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു.
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് ഗ്രാമത്തില്‍ 1951 സെപ്തംബര്‍ 21നാണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകനായി ജോലി ആരംഭിച്ചെങ്കിലും സിനിമയില്‍ തിരക്കേറുകയും അരനൂറ്റാണ്ടോളം കാലമായി മലയാള സിനിമയിലെ താരസിംഹാസനം സ്വന്തമാക്കിവെക്കുകയുമായിരുന്നു.
മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം മൂന്നു തവണ നേടിയിട്ടുള്ള മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും 12 തവണ ഫിലിം ഫെയര്‍ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. 1998ല്‍ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹനായി. കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റും നല്കിയിട്ടുണ്ട്.
പാണപറമ്പില്‍ ഇസ്മാഈലിന്റേയും ഫാത്തിമയുടേയും ആറഉ മക്കളില്‍ മൂത്തയാളാണ് മമ്മൂട്ടി. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദവും ലോ കോളെജില്‍ നിന്ന് നിയമ ബിരുദവും നേടിയതിന് ശേഷം രണ്ടു വര്‍ഷത്തോളം മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്തു.
എം ടി വാസുദേവന്‍ നായര്‍ രചിച്ച ദേവലോകമാണ് മികച്ച കഥാപാത്രം ലഭിച്ച ആദ്യ ചിത്രം. തുടര്‍ന്ന് മേളയിലൂടെ ശ്രദ്ധേയനായി.
സുല്‍ഫത്താണ് അദ്ദേഹത്തിന്റെ ഭാര്യ. സുറുമി, യുവ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് മക്കള്‍.


