അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍

Web Desk
2 Min Read

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42) വെള്ളയില്‍ പോലീസിന്റെ പിടിയില്‍.

city exchange

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം ഏറി വന്ന സാഹചര്യത്തില്‍ കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളയില്‍ പോലീസും ടൗണ്‍ പോലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.

- Advertisement -
Ad image

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ നിന്നും ഇരുചക്ര വാഹന മോഷണം പോയ കേസില്‍ പരിസരപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ മൊബൈല്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.
വാഹന മോഷണ കേസില്‍ സംശയിക്കുന്ന വ്യക്തിക്ക് മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതിയായ ഹംദാന്‍ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ദിവസങ്ങളോളം ഹംദാന്‍ അലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ഹംദാന്‍ അലി തന്നെയാണ് ബീച്ച് ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയില്‍ നിന്നും 14 വാഹന മോഷണങ്ങള്‍ നടത്തിയതായി ഹംദാന്‍ അലി പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ആമോസ് മാമന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച വാഹനങ്ങള്‍ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളില്‍ വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ദിവസങ്ങളോളം കോയമ്പത്തൂരില്‍ താമസിച്ച് തികച്ചും സാഹസികമായാണ് മോഷണം പോയ വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തത്. കോയമ്പത്തൂരിലും വയനാട്ടിലും വില്‍പ്പന നടത്തിയ ഒന്‍പത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉള്‍പ്പെടെ 12 വാഹനങ്ങള്‍ പോലീസ് റിക്കവറി ചെയ്തു.

വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, പ്രൊബേഷന്‍ എസ് ഐ റസ്സല്‍ രാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍ നെല്ലൂളിമീത്തല്‍, സി പി ഒ സുജിത്ത് ഇ കെ, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജേഷ് കുമാര്‍ പി, സി പി ഒ അനൂജ്.എ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇവരെ കൂടാതെ കസബ എസ് ഐ ശ്രീജിത്ത് ടി എസ്, ഡന്‍സാഫ് എസ് ഐ മോഹന്‍ദാസ്, ഡന്‍സാഫ് സ്‌ക്വാഡംഗങ്ങളായ സുനോജ് കെ, അര്‍ജുന്‍ അജിത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സി പി ഒ ജിതേന്ദ്രന്‍, വെളളയില്‍ പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ ജയചന്ദ്രന്‍ എം, ദീപു പി എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങള്‍ കണ്ടെത്തി റിക്കവറി ചെയ്തത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!