ഖത്തര്‍ തീരത്ത് രണ്ട് കടല്‍പ്പശുക്കളെ ചത്ത് കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി

Web Desk
2 Min Read

ദോഹ: ഖത്തര്‍ കടല്‍ തീരത്ത് രണ്ട് ചത്ത കടല്‍പ്പശ്ശുക്കളെ കണ്ടെത്തിയതില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചു.

city exchange

മത്സ്യബന്ധന വലകളില്‍ കുടുങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വന്യജീവി വികസന വകുപ്പിലെ ഒരു സംഘം പരിശോധനാ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

കടല്‍പ്പശുക്കള്‍ പോലുള്ള കടല്‍ ജീവികളുടെ മരണത്തിന് സാധ്യതയുള്ള കാരണങ്ങളില്‍ ബോട്ടുകളുമായോ മത്സ്യബന്ധന കപ്പലുകളുമായോ കൂട്ടിയിടിക്കുന്നതും ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

നിലവില്‍ കടല്‍പ്പശുക്കളുടെ ഇണചേരല്‍ കാലമായതിനാല്‍ ആണ്‍ കടല്‍പ്പശുക്കല്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും അത് മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാവുകയും ചെയ്യാം.

ചൂടുള്ള തീരദേശ ജലാശയങ്ങളില്‍ വസിക്കുന്ന പ്രധാനമായും കടല്‍പ്പുല്ല് ഭക്ഷിക്കുന്ന സസ്യഭുക്കുകളായ സമുദ്ര സസ്തനികളാണ് കടല്‍പ്പശുക്കള്‍.

ഓസ്ട്രേലിയയ്ക്ക് പിന്നില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍പ്പശുക്കളുള്ളത് ഖത്തറിലാണ്.

ഖത്തറിലെ കടല്‍പ്പശുക്കള്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം പ്രത്യേക സംരക്ഷണം ലഭിക്കുകയും വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

സമുദ്രജീവികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പാരിസ്ഥിതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മത്സ്യത്തൊഴിലാളികളോടും കടല്‍ യാത്രക്കാരോടും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യര്‍ഥിച്ചു. കടല്‍പ്പശുക്കള്‍, ഡോള്‍ഫിനുകള്‍, ആമകള്‍ തുടങ്ങിയ സമുദ്രജീവികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ബോട്ടിന്റെ വേഗത കുറയ്ക്കുക, സുസ്ഥിര മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുക, കടലില്‍ വലകളോ മാലിന്യങ്ങളോ നിക്ഷേപിക്കുന്നത് ഒഴിവാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മത്സ്യബന്ധന വലകളില്‍ കുടുങ്ങിപ്പോയതോ കരയില്‍ കുടുങ്ങിപ്പോയതോ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതോ ആയ ഏതെങ്കിലും കടല്‍ജീവിയെ കണ്ടാല്‍ 16066 എന്ന ഹോട്ട്ലൈനില്‍ വിളിച്ച് ഉടന്‍ അറിയിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. സമുദ്രജീവികള്‍ക്കുള്ള ഭീഷണികള്‍ ലഘൂകരിക്കുന്നതില്‍ സമൂഹത്തിന്റെ നിര്‍ണായക പങ്ക് എടുത്തുകാണിച്ചു. ശൈത്യകാല മാസങ്ങളില്‍, പ്രത്യേകിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെ രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍പ്പശുക്കളുടെ കൂട്ടങ്ങളെ നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനായി മത്സ്യത്തൊഴിലാളികളും കടല്‍ യാത്രക്കാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പതിവായി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു.

ഈ മാസം ആദ്യം, റാസ് അല്‍ ബ്രൂക്ക് മുതല്‍ അല്‍ അഷൈരിജ് വരെയുള്ള രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ചിലതരം വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയം നിരോധിച്ചു.

ഈ തീരുമാനം 2025 ലെ 36-ാം നമ്പര്‍ മന്ത്രിതല തീരുമാനവുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ഖത്തരി ജലാശയങ്ങളിലെ കടല്‍പ്പശു അഗ്രഗേഷന്‍ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Share This Article
Leave a Comment
error: Content is protected !!