

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ടു പ്രതികള്‍ക്ക് എന്‍ ഐ എ കോടതി ഏഴു വര്‍ഷവും ഒരാള്‍ക്ക് ആറു വര്‍ഷവും കഠിന തടവ് വിധിച്ചു. തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി എന്നിവര്‍ക്കാണ് ഏഴു വര്‍ഷവം കഠിന തടവ് വിധിച്ചത്. താജുദ്ദീന് ആറു വര്‍ഷമാണ് കഠിന തടവിനാണ് വിധിച്ചത്. പ്രതികള്‍ ഇതിനകം റിമാന്റ് കാലാവധിയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയെങ്കിലും മറ്റു കേസുകള്‍ ഉള്ളതിനാല്‍ ജയില്‍ മോചിതരാവാനാവില്ല.

തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി, താജുദ്ദീന്‍ എന്നിവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇവരുടെ ശിക്ഷയാണ് വിധിച്ചത്. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെ കേസിലെ പത്ത് പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

2005 സെപ്തംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് രാത്രി ഒന്‍പതരയ്ക്ക് പ്രതികള്‍ തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി ഡി പി. നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ജയിലില്‍ നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്നാണ് കുറ്റപത്രം പറയുന്നത്.
2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019ലാണ് തുടങ്ങിയത്.

