അഫ്ഗാനില്‍ നിന്നുള്ള വരവ് നിലച്ചു; ഇന്ത്യന്‍ കുങ്കുമപ്പൂവിന് വില ഇരട്ടിയോളം വര്‍ധിച്ചു

Web Desk
3 Min Read

കിലോയ്ക്ക് 1.4 ലക്ഷം രൂപയുണ്ടായിരുന്ന ഇന്ത്യന്‍ കുങ്കുമപ്പൂവിന്റെ വില ഇപ്പോള്‍ 2.25 ലക്ഷം

ശ്രീനഗര്‍: താലിബാന്‍ അധികാരം കൈയേറിയതോടെ പ്രതിസന്ധിയിലായ അഫ്ഗാനിസ്ഥാനില്‍ നിന്നും കുങ്കുമപ്പൂവും ഉണക്കപ്പഴങ്ങളും കയറ്റുമതി നിലച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുങ്കുമപ്പൂവിന്റെ വില ഇരട്ടിയോളമായി വര്‍ധിച്ചു. നേരത്തെ 1.4 ലക്ഷം രൂപയായിരുന്നു കിലോയ്‌ക്കെങ്കില്‍ ഇപ്പോഴത് രണ്ടേകാല്‍ ലക്ഷം രൂപയായാണ് വര്‍ധിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്.

city exchange

ജമ്മുകശ്മീരില്‍ പുല്‍വാമ, ബുഡ്ഗാം, ശ്രീനഗര്‍, കിഷ്ത്വാര്‍ എന്നീ ജില്ലകളിലാണ് കുങ്കുമപ്പൂവ് ഉത്പാദനം നടക്കുന്നത്. പുല്‍വാമയിലെ പാംപോറിലാണ് ഇന്ത്യയില്‍ മികച്ച ഗുണനിലവാരമുള്ള കുങ്കുമപ്പൂവിന്റെ ഉത്പാദനം നടക്കുന്നത്.


കശ്മീര്‍ താഴ്വരയില്‍ 12 മെട്രിക് ടണ്‍ കുങ്കുമമാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഛായങ്ങള്‍, ഔഷങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കുങ്കമപ്പൂവ് ഉപയോഗപ്പെടുത്തുന്നുണ്ട്. കുഞ്ഞിന് നിറം ലഭിക്കുമെന്ന സങ്കല്‍പ്പത്തില്‍ ഗര്‍ഭിണികള്‍ പാലില്‍ ചേര്‍ത്ത് കുങ്കുമപ്പൂവ് കഴിക്കാറുണ്ട്.

- Advertisement -
Ad image


അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുങ്കുമ ലഭ്യതയില്‍ കുറവുണ്ടായതോടെ ഇന്ത്യയിലെ കുങ്കുമ ഉത്പാദകരിലേക്ക് വലിയ തോതില്‍ അന്വേഷണം എത്തിയതായി കശ്മീരിലെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഖാസിം ഗനി പറഞ്ഞു. അമേരിക്ക, ബെല്‍ജിയം, ന്യൂസിലാന്റ്, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത്. കിലോയ്ക്ക് രണ്ടേകാല്‍ ലക്ഷം രൂപ വരെ ലഭ്യമാകുന്ന കുങ്കുമപ്പൂവിന്റെ കയറ്റുമതികളെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കുങ്കുമ ദൗത്യ പരിപാടിയുടെ ഫലമായി നിലവില്‍ ഹെക്ടറിന് നാലരക്കിലോഗ്രാം വരെയാണ് കുങ്കുമപ്പൂവ് ലഭിക്കുന്നത്. നേരത്തെയിത് 1.8 കിലോഗ്രാം മാത്രമായിരുന്നുവെന്ന് മുഹമ്മദ് ഖാസിം ഗനി പറഞ്ഞു. ഹെക്ടറിന് ഏഴു മുതല്‍ എട്ട് കിലോഗ്രാം വരെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും 37,000 ഹെക്ടര്‍ പ്രദേശത്തു കൂടി അധികമായി കുങ്കുമ കൃഷിക്കു കീഴില്‍ കൊണ്ടുവരാന്‍ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.


അഫ്ഗാനിസ്ഥാനില്‍ 2010 മുതലാണ് കുങ്കുമ കൃഷി മുന്നേറിയത്. ഇന്ത്യയ്ക്കും ഇറാനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അഫ്ഗാന്റെ കുങ്കുമക്കയറ്റുമതി. എന്നാല്‍ താലിബാന്‍ അധികാരമേറ്റതോടെ കുങ്കുമക്കയറ്റുമതി തടസ്സപ്പെടുകയായിരുന്നു.


കശ്മീരില്‍ ഉത്പാദിപ്പിക്കുന്ന കുങ്കുമത്തിന്റെ 10 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതെന്ന് കശ്മീര്‍ താഴ്വരയില്‍ നിന്നുള്ള കുങ്കുമപ്പൂ- ഉണക്ക പഴ വ്യാപാരികള്‍ പറയുന്നത്. ആഭ്യന്തരമായ കുങ്കുമപ്പൂ ആവശ്യങ്ങള്‍ ഇറാനില്‍ നിന്നും അഫ്ഗാനില്‍ നിന്നുമുള്ള ഇറക്കുമതിയിലൂടെയാണ് സാധ്യമാകുന്നത്.

അഫ്ഗാനില്‍ നിന്നുള്ള കുങ്കുമപ്പൂ കയറ്റുമതി നിലച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ ഇറാനിയന്‍ കുങ്കുമപ്പൂവിന്റെ വിലയിലും വലിയ മാറ്റമുണ്ടായി. ഇറാനിയന്‍ കുങ്കുമപ്പൂവിന് ഇന്ത്യന്‍ വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം രൂപ വര്‍ധിച്ചുവെന്ന് പാംപോര്‍ ആസ്ഥാനമായുള്ള അല്‍ അന്‍സാര്‍ സാഫ്രോണ്‍ ആന്റ് ഡ്രൈ ഫ്രൂട്ട്സ് സഹസ്ഥാപകന്‍ നിസാര്‍ അഹമ്മദ് ദാര്‍ പറഞ്ഞു.

പെരുങ്കായത്തിന്റെ വില 30 ശതമാനമാണ് ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അത്തിപ്പഴത്തിന്റെ വില കിലോയ്ക്ക് 300 രൂപയാണ് വര്‍ധിച്ചത്. പ്രതിവര്‍ഷം ഇന്ത്യ 36,000 ടണ്‍ ഉണങ്ങിയ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഇറക്കുമതി ചെയ്യുന്നത്.


ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ ഉണക്കപ്പഴങ്ങളുടെ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. അതേതുടര്‍ന്ന് കയറ്റുമതിക്കാര്‍ ഇന്ത്യയിലെ വില്‍പ്പനക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ഡ്രൈ ഫ്രൂട്ട് ഇറക്കുമതിക്കാര്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഉണങ്ങിയ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും സെപ്തംബറിലാണ് ഇറക്കുമതി ആരംഭിക്കുക. ദീപാവലി, ഉത്സവ സീസണ്‍ എന്നിവയ്ക്ക് തൊട്ടുമുമ്പാണ് ഇന്ത്യയിലേക്ക് ഇറക്കുമതി നടക്കുന്നത്. സമ്മാനങ്ങള്‍ നല്കാന്‍ നിരവധി കമ്പനികള്‍ ഉണക്കപ്പഴങ്ങള്‍ വാങ്ങുന്ന സമയമാണിത്.

സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് ഏരിയയില്‍ ഒപ്പുവെച്ചതിനാല്‍ അഫ്ഗാനില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഇന്ത്യയില്‍ അഞ്ച് ശതമാനം പരമാവധി താരിഫോടെ നികുതി ഇളവുകള്‍ ലഭിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതി നിരക്ക് 30 മുതല്‍ 40 ശതമാനം വരെയുള്ള സ്ഥാനത്താണിത്.


അഫ്ഗാനുമായുള്ള ഉണക്കപ്പഴ വ്യാപാരം ഉടന്‍ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് ബോംബെ ഡ്രൈ ഫ്രൂട്ട്സ് ആന്റ് ഡേറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് കുമാര്‍ ഭൂട്ട പങ്കുവെക്കുന്നത്. അഫ്ഗാനിസ്ഥാന്റെ പ്രധാന വരുമാന മാര്‍ഗ്ഗമങ്ങളിലൊന്നായതിനാല്‍ ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴ കയറ്റുമതിക്ക് താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന വിശ്വാസമാണ് അദ്ദേഹം പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!