തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

Web Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി മധുസൂദന റാവു ബുധനാഴ്ച അര്‍ധ രാത്രിയോടെ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. വിമാനത്താവളം സംബന്ധിച്ച രേഖകളും കൈമാറി.

city exchange

റണ്‍വേ വികസനത്തിനായി 18 ഏ്കര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് വിമാനത്താവളക്കൈമാറ്റം നടന്നത്. നിലവില്‍ 635 ഏക്കറിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

എയര്‍ലൈന്‍ കമ്പനികളുമായി നേരിട്ട് വിലപേശല്‍ നടത്താനും ഓഫറുകള്‍ നല്‍കാനുമാണ് അദാനി ഗ്രൂപ്പ് ആദ്യം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയിലേക്ക് ചേക്കേറിയ പല കമ്പനികളേയും തിരികെ കൊണ്ടുവരാനുള്ള നീക്കവും ശക്തമാക്കും. ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനോപ്പം യു കെ, യു എസ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

- Advertisement -
Ad image

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകുന്നതോടെ അതുമായി ബന്ധപ്പെട്ട സാധ്യതകളും ഉപയോഗപ്പെടുത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. ഡ്യൂട്ടി ഫ്രീ ഷോപ്പ് വലുതാക്കാനും ഷോപ്പിംഗ് കേന്ദ്രങ്ങളും രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോപ്പുകളും തുറക്കാനും പദ്ധതിയുണ്ട്. അതോടൊപ്പം സേവന കേന്ദ്രങ്ങളും ആരംഭിക്കും. ആഭ്യന്തര ടെര്‍മിനലിലും മദ്യം ലഭിക്കുന്നതിനുള്ള സൗകര്യം വന്നേക്കുമെന്നുമാണ് സൂചന. അദാനി ഗ്രൂപ്പിന്റെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകളും നടക്കും.

കൂടുതല്‍ കമ്പനികളെത്തുന്നതോടെ സര്‍വീസ് രംഗത്ത് മത്സരമുണ്ടാകും. ഇതോടെ നിരക്ക് കുറയുകയും സൗകര്യങ്ങള്‍ കൂടുകയും ചെയ്യുമെന്ന് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്വകാര്യവത്ക്കരണം എത്രമാത്രം ഗുണകരമാകുമെന്ന് കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ മാത്രമേ ബോധ്യമാവുകയുള്ളു. ഐ.ടി, ലൈഫ് സയന്‍സ് പാര്‍ക്കുകളില്‍ നിക്ഷേപകരെത്തുന്ന സാഹചര്യത്തില്‍ രാജ്യാന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധ പക്ഷമുണ്ട്.

തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!