Connect with us

Featured

അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യു എ ഇയും കാനഡയും

Published

on


വാഷിംഗ്ടണ്‍: അമേരിക്കയുടെ ആവശ്യത്തെ തുടര്‍ന്ന് കാനഡയും യു എ ഇയും അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചു. അമേരിക്കയോ സഖ്യരാഷ്ട്രങ്ങളോ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ അറിയിച്ചു. എല്ലാ സാധ്യതകളിലേക്കും വാതില്‍ തുറന്നിടണമെന്ന് മെന്‍ഡിസിനോ പറഞ്ഞു.


അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം താല്‍ക്കാലികമായി അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുകയാണെന്നാണ് യു എ ഇ അറിയിച്ചത്. വരും ദിവസങ്ങളിലായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും അഭയാര്‍ഥികള്‍ അമേരിക്കന്‍ വിമാനത്തില്‍ യു എ ഇയില്‍ എത്തുമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


കാനഡ കഴിഞ്ഞ ദിവസം 175 അഫ്ഗാനികളെയും 13 വിദേശ പൗരന്മാരെയും ഒഴിപ്പിച്ചിരുന്നു. ഇതുവരെ ഏകദേശം ആയിരം പേരെ കാനഡ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ഇരുപതിനായിരം അഫ്ഗാന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനുള്ള സഹായം നല്‍കുമെന്നും കഴിഞ്ഞയാഴ്ച കാനഡ ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗം കൂടിയാണ് കാനഡ.
അയ്യായിരം അഫ്ഗാന്‍കാരെ 10 ദിവസത്തേക്ക് താല്‍ക്കാലികമായി സ്വീകരിക്കാനാണ് യു എ ഇ തയ്യാറായത്. മറ്റൊരു രാജ്യത്തേക്കുള്ള യാത്രക്കിടെ തങ്ങാനുള്ള സൗകര്യമായിരിക്കും യു എ ഇ ഒരുക്കുകയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.


യു എ ഇ ഇതുവരെയായി അഫ്ഗാനില്‍ നിന്നും 8500 പേരെ ഒഴിപ്പിക്കുന്നതിന് സഹായിച്ചതായും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
2011ല്‍ കാനഡ തങ്ങളുടെ സൈന്യത്തിന്റെ വലിയൊരു ഭാഗത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ നാറ്റോയുടെ ദൗത്യത്തിന്റെ ഭാഗമായി 2014 വരെ കാനഡ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിച്ചിരുന്നു.


കാനഡയില്‍ സെപ്തംബര്‍ 20ന് കാനഡയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഫ്ഗാനികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നീക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.


അഫ്ഗാനില്‍ നിന്നു പുറത്തേക്ക് പോകുന്ന അഭയാര്‍ഥികളെ നിലവില്‍ പ്രധാനമായും ഖത്തര്‍ കേന്ദ്രമായ ക്യാമ്പുകളിലാണ് താമസിപ്പിക്കുന്നത്. ഈ ക്യാമ്പുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ളവര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ തയ്യാറാകുമെന്ന് അമേരിക്കന്‍ അധികൃതരും അറിയിച്ചിരുന്നു.


error: Content is protected !!