

കീവ്: റഷ്യ തങ്ങളുടെ രാജ്യത്തേക്ക് അധിനിവേശം ആരംഭിച്ചതിന് ശേഷം ഏഴായിരത്തിലേറെ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരെ തടവിലാക്കിയതായും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ സൈനിക ഉപദേഷ്ടാവ് വിശദമാക്കി.

യുക്രൈനിന്റെ തെക്കന്‍ മേഖലയിലെ നഗരങ്ങളിലൊന്നായ ഹെര്‍സണ്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈന്യം നഗരത്തിന്റെ തെരുവുകളിലെത്തിയെന്നും സിറ്റി കൗണ്‍സില്‍ കെട്ടിടത്തിലേക്ക് കടന്നതായും നഗരത്തിന്റെ മേയര്‍ ഇഗോര്‍ കോലിഖയേവ് നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു. 141 രാജ്യങ്ങള്‍ റഷ്യക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. 193 അംഗങ്ങളാണ് യു എന്‍ ജനറല്‍ അസംബ്ലിയിലുള്ളത്. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ 35 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യ, സിറിയ, ബലാറസ്, എരിത്രിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. യുക്രൈനെതിരായ ആക്രമണത്തില്‍ നിന്ന് റഷ്യന്‍ സേന പിന്മാറണമെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍. റഷ്യന്‍ അധിനിവേശത്തെ യു എന്‍ ജനറല്‍ അസംബ്ലി അപലപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ യുക്രൈനില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ എമര്‍ജെന്‍സി സര്‍വീസ് അറിയിച്ചിരുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടായല്‍ അത് ആണവായുധങ്ങളുടേതായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്റോവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഏഴായിരം റഷ്യക്കാരെ പോരാട്ടത്തില്‍ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും അവകാശപ്പെടുന്നു. ഖാര്‍കീവിലും കീവിലും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹാര്‍കീവില്‍ ഉഗ്രസ്ഫോടനങ്ങള്‍ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.

