

ദോഹ: ഉംറ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പിന്റെ തെളിവ് കാണിക്കേണ്ടതില്ല. മാത്രമല്ല പുറപ്പെടുന്നതിന് മുമ്പ് പി സി ആര്‍ പരിശോധനയും ആവശ്യമില്ല. ക്വാറന്റൈന്‍ ചെയ്യേണ്ടതുമില്ലെന്നത് വലിയ സൗകര്യമാണ് തീര്‍ഥാടകര്‍ക്ക് നല്കുന്നത്.

തിരക്കേറിയ കാലഘട്ടമായതായും ആളുകള്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വര്‍ധിച്ചതായും കൂടുതല്‍ പേരും ഉംറയ്ക്കായി മക്കയിലേക്ക് പോകുന്നതായും ഹാപ്പി ജേര്‍ണി ട്രാവല്‍സ് ഓപറേഷന്‍സ് മാനജേര്‍ ഇര്‍ഫാന്‍ ഒമറിനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് നിയന്ത്രമങ്ങളെല്ലാം സൗദി അറേബ്യ നീക്കിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് രാജ്യത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസേന മൂന്നു മുതല്‍ നാലു വരെ വിമാനങ്ങള്‍ നിറയെ യാത്രക്കാരുമായി പറക്കുന്നുണ്ട്.
യാത്രക്കാര്‍ വര്‍ധിച്ചതോടെ മക്കയിലെ തീര്‍ഥാടകര്‍ക്ക് ഹോട്ടല്‍ ഹോക്കിംഗ് ലഭിക്കുന്നതും ബുദ്ധിമുട്ടായിട്ടുണ്ട്. പ്രാര്‍ഥന സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യേണ്ടതില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും ഇറ്റ്മര്‍ന, തവക്കല്‍ന ആപ്പുകള്‍ വഴിയാണ് റമാദനിലെ ഉംറ പെര്‍മിറ്റുകള്‍ ലഭ്യമാകുന്നത്.

