

കോതമംഗലം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം തുറന്ന് വിടുന്നതിനെ തുടര്‍ന്ന് പെരിയാര്‍ തീരത്ത് വീണ്ടും ജാഗ്രദാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുല്ലപ്പെരിയാര്‍ അണക്കില്‍ ജലനിരപ്പ് ഉയര്‍ന്ന്‌ന 138.95 അടിയായതോടെയാണ് ജലം തുറന്നു വിടുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി 60 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ സെക്കന്റില്‍ 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. നേരത്തെ 1493 ഘനയടി ജലമാണ് ഒഴുക്കി വിട്ടിരുന്നത്.

കൂടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തിലാണ് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ 1512 ഘനയടി ജലമാണ് അധികമായി ഒഴുക്കിവിടുന്നത്.
ഇടുക്കിയുള്‍പ്പെടെ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കേരളത്തിലെ എട്ട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി നിയോഗിച്ച അഞ്ചംഗ ഉപസമിതി അണക്കെട്ടിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അഗ്നിശമനസേനാ മേധാവി ബി സന്ധ്യയും അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കു വേണ്ടി കുമളിയില്‍ അഗ്നിശമന കേന്ദ്രം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടന്ന് അവര്‍ അറിയിച്ചു.

