NEWS
വേണ്ടത് മുസ്‌ലിം വികസന കോര്‍പറേഷനെന്ന്
മുസ്‌ലിംകളിലെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കാനുണ്ടാക്കിയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഒടുവില്‍ മുസ്#ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പകരം പോസ്റ്റുകള്‍ തട്ടിയെടുക്കുന്നവരായി ചിത്രീകരിച്ചതായിരുന്നു പാലൊളി കമ്മിറ്റി നല്കിയ സംഭാവന. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ച കമ്മിറ്റി സാമൂഹിക നീതിക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിനെ വളച്ചൊടിക്കാനാണ് സമൂഹം ശ്രമിച്ചതെന്ന് ഫേസ് ബുക്ക് പോസ്റ്റ്. മുഹമ്മദലി കിനാലൂരിന്റെ പോസ്റ്റിലാണ് പാലൊളി കമ്മിറ്റിയിലൂടെ ഭരണകൂട തീരുമാനങ്ങളെയും അതില്‍ ഇടപെടാന്‍ കഴിവുള്ള ചിലരേയും കുറിച്ച് വ്യക്തമാക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:


വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് രൂപപ്പെടുത്തിയ പാലൊളി കമ്മിറ്റി ഇന്നലെയോടെ കാലഹരണപ്പെട്ടു. ഒരിടതുപക്ഷ സർക്കാർ തുടങ്ങിവെച്ച സാമൂഹിക നീതിക്ക് വേണ്ടിയുള്ള പരിശ്രമത്തിന് മറ്റൊരു ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് പരിസമാപ്തിയാകുന്നു. പാലൊളി കമ്മിറ്റി എടുത്ത അബദ്ധ തീരുമാനങ്ങൾ 13 വർഷത്തിന് ശേഷം അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നു എന്നും പറയാം.ഇപ്പോൾ കിട്ടുന്നതിൽ നിന്ന് ആർക്കും ഒരു കുറവും വരുത്താതെയാകും ജനസംഖ്യാനുപാതികമായ സ്കോളർഷിപ് വിതരണം എന്ന സർക്കാർ വിശദീകരണത്തിൽ ഒരു കാര്യവുമില്ല. ഈയിടെ നടന്ന മൈനോരിറ്റി കോച്ചിങ് സെന്ററുകളിലേക്കുള്ള പ്രവേശനത്തിൽ മുസ്‌ലിം സമുദായത്തിനുണ്ടായ നഷ്ടം പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും. നിലവിൽ മുന്നാക്കവികസന കോർപറേഷനിൽ നിന്ന് ആനുകൂല്യം പറ്റാൻ കഴിയുന്ന ക്രൈസ്തവവിഭാഗങ്ങൾക്ക് ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള പദ്ധതികളിലും കയ്യിട്ടുവാരാൻ അവസരമൊരുക്കിയിരിക്കുന്നു സംസ്ഥാന സർക്കാർ ഇന്നലത്തെ തീരുമാനത്തിലൂടെ. അപ്പീലിന് പോലും ശ്രമിക്കാതെയാണ് ഈ തീരുമാനത്തിലേക്ക് എൽഡിഎഫ് സർക്കാർ എത്തിച്ചേർന്നിരിക്കുന്നത്. ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ ന്യൂനപക്ഷ ക്ഷേമം എന്നത് ക്രൈസ്തവസഭകളെ സന്തോഷിപ്പിക്കാൻ മാത്രമുള്ള ഏർപ്പാടായി മാറും. മുസ്‌ലിം വികസന കോർപറേഷൻ രൂപീകരിച്ച് സമുദായത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുസർക്കാർ ഇച്ഛാശക്തി കാണിക്കണം.


