

കോഴിക്കോട്: കുടുംബ പ്രാരാബ്ധങ്ങളകറ്റാന്‍ കടല്‍ കടന്ന് ഖത്തറിലെത്തിയ തിരൂര്‍ വെട്ടത്തെ തോട്ടത്തില്‍ കമ്മാലില്‍ ബാലസുബ്രഹ്മണ്യനെ (64) ദുരിത പര്‍വങ്ങള്‍ക്കിടയില്‍ മരണം തേടിയെത്തിയത് ഒരു കൂട്ടം രോഗങ്ങളുടെ അകമ്പടിയോടെ. മുപ്പത്തിയെട്ട് വര്‍ഷമായി
ഉംസലാല്‍ അലിയില്‍ വാഹനങ്ങളുടെ പെയ്ന്റിംഗ് നടത്തി കഴിയുകയായിരുന്നു. ഷുഗര്‍ രോഗിയായ അദ്ദേഹത്തിന് കാലില്‍ തറച്ച ആണി വില്ലനായി. ആഴ്ചകളോളം അല്‍ഖോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരു വര്‍ഷം മുമ്പ്വിദഗ്ദ ചികിത്സക്കായി പ്രവാസം നിര്‍ത്തി നാട്ടില്‍ പോയ അദ്ദേഹം കടബാധ്യതകള്‍ തീര്‍ക്കാന്‍ വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. എന്നാല്‍ നേരത്തെയുള്ള ജോലി നഷ്ടപ്പെട്ടു. വിസയും ഐ ഡിയും ക്യാന്‍സലായി. മറ്റൊരു ജോലി തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ രോഗം മൂര്‍ഛിച്ചു. കിഡ്‌നി തകരാറിലായി ഡയാലിസിസ് ചെയ്യേണ്ടി വന്നു.ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കെ ഏതാനും ദിവസം മുമ്പ് റോഡരികില്‍ വാഹനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

രണ്ടാഴ്ച ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു. ഇതിനിടെ കോവിഡ് പോസിറ്റീവുമായി. ജനുവരി ഒമ്പതിന് മരണമടയുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ദുരിത വിവരമറിഞ്ഞ ഐ സി എഫ് നേതൃത്വം ആശുപത്രിയിലെത്തി പരിചരണം നല്‍കി. മരണ ശേഷം നൗഫല്‍ മലപ്പട്ടം, സി കെ ഉമര്‍ പുത്തൂപാടം, അബ്ദുല്‍ ഖാദിര്‍ പന്നൂര്‍, ടി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ രേഖകളും ശരിപ്പെടുത്തി മൃതദേഹം സ്വദേശത്തെത്തിക്കുന്നതിനുള്ള ചെലവ് ഉള്‍പ്പെടെയുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്തു. വിവരം എസ് വൈ എസിന് കൈമാറി. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് പറവൂര്‍, സാന്ത്വനം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ എ എ റഹീം കരുവാത്തുകുന്ന്, ബഷീര്‍ രണ്ടത്താണി തുടങ്ങിയവര്‍ നാട്ടിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൃതദേഹം സഹോദരീ പുത്രന്‍ സുധീഷ്, തിരൂര്‍ സാന്ത്വനം ഡ്രൈവര്‍ ജാബിര്‍ താനൂര്‍, എറണാകുളത്തെ സാന്ത്വനം വളണ്ടിയര്‍മാരായ ഫൈസല്‍ യൂസുഫ്, മാഹിന്‍ ഇബ്രാഹിം, ഷിംനാസ് മൊയ്തീന്‍ ഏറ്റുവാങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മൃതദേഹം
നേരെ വെട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു.അടുത്ത ബന്ധുക്കള്‍ മാത്രമാണ് അന്ത്യകര്‍മ്മങ്ങളില്‍ സംബന്ധിച്ചത്.
ഭാര്യ ഷീജ. മക്കള്‍: ശില്പ (യു എ ഇ), നിഖില്‍, അഖില്‍, കാവ്യ. മരുമകന്‍: ജിതിന്‍ (യു എ ഇ).

