

ദോഹ: ഖത്തറിന്റെ പൈതൃകവും ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും വിശുദ്ധ റമദാന്‍ മാസത്തോടുള്ള സ്നേഹം ഹൃദയങ്ങളില്‍ നിറയ്ക്കുന്നതിനുമുള്ള ദേശീയവും ജനകീയവുമായ താത്പര്യത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ കുട്ടികളും കുടുംബവും ബുധനാഴ്ച രാത്രി കരങ്കാവോ ആഘോഷിക്കും. റമദാന്‍ പകുതിയിലെ ആഘോഷം കുട്ടികളുടെ പെരുന്നാള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ജനകീയ പൈതൃകത്തിന്റെ പുനരുജ്ജീവനവും സന്തോഷവും വിനോദവും സംയോജിപ്പിച്ച് ആശയവിനിമയം വര്‍ധിപ്പിക്കുകയും സമൂഹത്തില്‍ വാത്സല്യവും പരിചയവും സ്നേഹവും പ്രചരിപ്പിക്കുകയും ആചാരങ്ങള്‍ അറിയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കരങ്കാവോ ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക പൈതൃക അന്തരീക്ഷത്തില്‍ ആഘോഷിക്കും.

മുന്‍കാലങ്ങളില്‍ മാതാപിതാക്കളും കുടുംബവും എങ്ങനെയായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് ഓര്‍മ്മപ്പെടുത്തലാണ് കരങ്കാവോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രശസ്ത ഗവേഷകന്‍ ഖലീഫ അല്‍ സയ്യിദ് അല്‍ മാലിക്കി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അതോടൊപ്പം വിശുദ്ധ മാസാവസാനം വരെ നോമ്പ് തുടരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ ഉദ്ദേശമാണ്. മാത്രമല്ല കുട്ടികള്‍ അതുവരെ പൂര്‍ത്തിയാക്കിയ നോമ്പിന് മുതിര്‍ന്നവര്‍ സമ്മാനം നല്‍കുന്ന അവസരം കൂടിയാണിത്.
വിശുദ്ധ റമദാനിലെ 14-ാം സായാഹ്നത്തില്‍ ഖത്തറി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കുട്ടികള്‍ കരങ്കാവോ ഗാനം ആലപിക്കുകയും അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിനന്നും മിഠായിയും പരിപ്പും ചോക്കലേറ്റുകളും ശേഖരിക്കുകയും അവരുടെ അയല്‍പക്കങ്ങളില്‍ ചുറ്റിനടക്കുകയും ചെയ്യുന്നതാണ് ആഘോഷം. മിഠായികളും ചോക്കലേറ്റുകളും കടലയും പരിപ്പും ശേഖരിക്കാന്‍ പ്രത്യേക സഞ്ചിയും കുട്ടിയുടെ കൈവശമുണ്ടാകും. ഇതിനായി പ്രത്യേകം കരങ്കാവോ സഞ്ചികള്‍ തയ്യാറാക്കും.
ഖത്തറിനും ഗള്‍ഫിനും തനതായ കരങ്കാവോ ആഘോഷം കൊച്ചുകുട്ടികള്‍ക്ക് റമദാനിലെ ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യങ്ങളിലൊന്നാണ്. ഗള്‍ഫിലെ ഓരോ രാജ്യത്തിനും ആഘോഷത്തില്‍ ചെറിയ വ്യത്യാസ്ങ്ങളുണ്ട്. സൗദി അറേബ്യയില്‍ കര്‍കിയാന്‍, കുവൈത്തില്‍ ഗാര്‍ഗീയാന്‍, ഒമാനില്‍ ഗരംഗഷോച്ച് തുടങ്ങി പേരുകളാണ് വിളിക്കുന്നത്.

