

നാഗ്പൂര്‍: ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വര്‍ഗ്ഗീയ സംഘടന ബജ്‌റംഗ്ദള്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചു. മഹല്‍ പ്രദേശത്തെ ശിവജി പ്രതിമയ്ക്ക് സമീപത്താണ് ബജ്‌റംഗ്ദള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ മുസ്‌ലിം സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രകടനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചുവെന്ന പ്രചരണം പരന്നതോടെ മുസ്‌ലിം വിഭാഗങ്ങളും സംഘടിച്ചെത്തുകയായിരുന്നു. ഔറംഗസീബിന്റെ പ്രതിരൂപമാണ് കത്തിച്ചതെന്നു പറഞ്ഞു ബജ്‌റംഗ്ദള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഖുര്‍ആന്‍ കത്തിച്ചതായി ആരോപിച്ച് ഗണേശേബത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് സെന്‍ട്രല്‍ നാഗ്പൂരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. കോട്വാലി, ഗണേഷ്പേട്ട് എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിക്കുകയായിരുന്നു.
ചിറ്റ്നിസ് പാര്‍ക്കിലും മഹല്‍ പ്രദേശങ്ങളിലും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമില്ലെങ്കില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹം രംഗത്തുണ്ട്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അഭ്യര്‍ഥിച്ചു.

