
റിയാദ്: ഇസ്രായേല്‍ സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ അധികാരവും സാന്നിധ്യവും വ്യാപിപ്പിക്കുന്നതിനും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നതിനും പ്രഖ്യാപിച്ച പുതിയ നടപടികളെ എട്ട് മുസ്ലിം രാജ്യങ്ങള്‍ ശക്തമായ അപലപിച്ചു. ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ കുടിയേറ്റങ്ങള്‍ക്ക് അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ രംഗത്തെത്തിയത്.

എല്ലാ മേഖലകളിലും തങ്ങളുടെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ പടുത്തുയര്‍ത്താനും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ആശയം പൂര്‍ണ്ണമായി അടക്കം ചെയ്യാനുമാണ് നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ ധനകാര്യ മന്ത്രി സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സുമാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഭൂമി ജൂത ഇസ്രായേലികള്‍ക്ക് വാങ്ങാന്‍ അനുമതി നല്‍കുന്നതടക്കമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പിക്കുന്നതിനും അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ പുതിയ നിയമപരവും ഭരണപരവുമായ യാഥാര്‍ഥ്യം നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണെന്നും ഇതിലൂടെ വെസ്റ്റ് ബാങ്കിന്റെ നിയമവിരുദ്ധമായ ലയന ശ്രമങ്ങളും ഫലസ്തീന്‍ ജനതയുടെ കുടിയിറക്കലും വേഗത്തിലാക്കപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ തീരുമാനത്തെ വെസ്റ്റ് ബാങ്കിന്റെ യാഥാര്‍ഥ്യ ലയനമായി വിശേഷിപ്പിച്ചു. വിഷയത്തില്‍ ഇടപെടാന്‍ അമേരിക്കന്‍ പ്രസിഡന്റിനോടും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിനോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
പുതിയ നടപടികള്‍ പ്രകാരം ചില ആരാധനാലയങ്ങളുടെ ഭരണ ചുമതല ഇസ്രായേല്‍ അധികാരികള്‍ക്ക് ഏറ്റെടുക്കാനും ഫലസ്തീന്‍ അതോറിറ്റി നിയന്ത്രിക്കുന്ന മേഖലകളില്‍ ഇസ്രായേലിന്റെ ഇടപെടലുകളും നിയമപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനും വഴിയൊരുങ്ങും.

