Connect with us

NEWS

ഹരിത വിവാദത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഫാത്തിമ തഹ്‌ലിയ

Published

on


കോഴിക്കോട്: മുസ്ലിം ലീഗ്- ഹരിത വിവാദത്തില്‍ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ വാര്‍ത്താ സമ്മേളനം വിളിച്ചു. ബുധനാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തെ കുറിച്ച് ഫാത്തിമ സഹലിയ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

എന്നാല്‍ വാര്‍ത്താസമ്മേളനം വിളിച്ച ഫാത്തിമ തഹലിയയുടെ പോസ്റ്റിന് താഴെ ലീഗ് അനുഭാവികളും പ്രവര്‍ത്തകരും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും കമന്റിടുന്നുണ്ട്.
ചാഞ്ഞതിനേയും ചീഞ്ഞതിനേയും വെട്ടണം എന്നതുള്‍പ്പെടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലീഗില്‍ നിന്നും പുറത്തുപോയാല്‍ ഒരു വിലയുമുണ്ടാകില്ലെന്നും ഗൗരിയമ്മ എന്നുമൊക്കെ കമന്റുകള്‍ വന്നിട്ടുണ്ട്.


പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന ഇ എം എസിന്റെ ആണഹന്തയ്ക്കെതിരെ പൊരുതിയ കെ ആര്‍. ഗൗരിയാണ് തന്റെ ഹീറോയെന്ന് തഹ്ലിയ നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.


സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം എസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം. അതേസമയം ആരോപണവിധേയരായ എം എസ് എഫ് നേതാക്കളായ പി കെ നവാസ്, കബീര്‍ മുതുപറമ്പ്, വി എ നവാസ് എന്നിവരോട് വിശദീകരണം തേടുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.


ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.


error: Content is protected !!