Connect with us

Featured

സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; പുരുഷ ഹോക്കിയില്‍ ഇനി വെങ്കല സ്വപ്നം

Published

on


ടോക്യോ: ഇന്ത്യയുടെ പുരുഷ ഹോക്കിയിലെ ഒളിംപിക്‌സ് ഫൈനല്‍ സ്വപ്‌നം മങ്ങി. ഇനി വെങ്കല മെഡലിന് മത്സരിക്കാം.
സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം.
ബെല്‍ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ഹാട്രിക്ക് നേടിയാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. 19, 49, 53 മിനുട്ടുകളിലാണ് അലക്‌സാണ്ടറുടെ ഹാട്രിക്ക് ഗോളുകള്‍. അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ടോക്യോ ഒളിംപിക്‌സില്‍ 14 ഗോളുകളാണ് ഇതോടെ പൂര്‍ത്തിയാക്കിയത്.
രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടിയാണ് ബെല്‍ജിയം തുടങ്ങിയത്. ലോയിക് ലൂപര്‍ട്ടായിരുന്നു ആദ്യ ലീഡ് നേടിയത്. അന്‍പത്തിയൊന്‍പതാം മിനുട്ടില്‍ ജോണ്‍ ദാമന്‍ അഞ്ചാമത്തെ ഗോളും നേടിയതോടെ ബെല്‍ജിയത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
ഹര്‍മന്‍ പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. തുടര്‍ച്ചയായി ഇന്ത്യ പെനാര്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയതാണ് പരാജയത്തിന് ആക്കം കൂട്ടിയത്. പെനാല്‍റ്റി കോര്‍ണറുകളിലൂടെയാണ് ബെല്‍ജിയം നാല് ഗോളുകളും കരസ്ഥമാക്കിയത്.
1980 മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ ഏറ്റവും ഒടുവില്‍ സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയ- സ്‌പെയിന്‍ രണ്ടാം സെമിയില്‍ പരാജയപ്പെടുന്ന ടീമുമായാണ് ഇന്ത്യയുടെ വെങ്കലപ്പോരാട്ടം.


error: Content is protected !!