Connect with us

Featured

ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലില്‍ ഖത്തറിലെത്താം; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Published

on


ദോഹ: ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്ന ഖത്തറിലൂടെ മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താന്‍ നിരവധി പേര്‍. ഇന്ത്യ ഉള്‍പ്പെടെ എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഖത്തര്‍ നേരത്തെ തന്നെ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഈ സൗകര്യം കഴിഞ്ഞ ദിവസമാണ് പുനഃസ്ഥാപിച്ചത്.
ഖത്തറില്‍ ഒരു മാസക്കാലം താമസിക്കാനുള്ള അനുമതി പത്രമാണ് ഓണ്‍ അറൈവല്‍ വിസയില്‍ ലഭിക്കുക. രണ്ടാഴ്ച ഖത്തറില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പറക്കാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്കെത്തുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകാതിരിക്കാന്‍ നിരവധി പേര്‍ക്ക് ഈ സൗകര്യം അനുഗ്രഹമായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ഇത്തരത്തില്‍ നിരവധി പേര്‍ ഖത്തറിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം അവര്‍ സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറക്കും. ഓണ്‍അറൈവല്‍ വിസയില്‍ എത്തുന്നവര്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ യാത്രക്കാര്‍ അറിഞ്ഞോ അറിയാതെയോ പാലിക്കാത്തത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരം യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ഖത്തറിലേക്ക് പറന്ന ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് എല്ലാ നിബന്ധനകളും കേരളത്തില്‍ നിന്നുതന്നെ പരിശോധിച്ചുറപ്പു വരുത്താന്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളം അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.
ഓണ്‍അറൈവല്‍ വിസയില്‍ പോകുന്നവര്‍ ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയോടൊപ്പം അയ്യായിരം ഖത്തര്‍ റിയാലിന് തുല്യമായ തുക കൂടി കരുതണമെന്ന് മലപ്പുറത്തെ മബ്‌റൂര്‍ ഹോളിഡേയ്ഡ് മാനേജിംഗ് ഡയറക്ടര്‍ അഷറഫ് ആഗോളവാര്‍ത്തയോടു പറഞ്ഞു. മലയാളികള്‍ ഭൂരിപക്ഷവും ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകുന്നതിനാല്‍ അവരുടെ കൈയ്യില്‍ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ടുതന്നെ അയ്യായിരം ഖത്തര്‍ റിയാലിന് തുല്യമായ തുക തങ്ങളുടെ കൈവശമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോഹയിലിറങ്ങുന്ന എല്ലാ ഓണ്‍അറൈവല്‍ യാത്രക്കാരോടും ഇക്കാര്യങ്ങളൊന്നും അന്വേഷിക്കണമെന്നില്ല. എന്നാല്‍ അധികൃതര്‍ക്ക് സംശയം തോന്നുന്ന ആരോടും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സാധ്യതയുമുണ്ട്.
ദോഹ വഴി സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള വഴി തുറന്നു കിട്ടിയതോടെ ട്രാവല്‍ ഏജന്‍സികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക പാക്കേജാണ് അനുവദിക്കുന്നത്. ദോഹയിലേക്കുള്ള വിമാന ടിക്കറ്റ്, രണ്ടാഴ്ചക്കാലം ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം, ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു ലക്ഷം മുതല്‍ ഒരു ലക്ഷത്തി പതിനായിരം രൂപയോ അതിനു തൊട്ടടുത്തുള്ള സംഖ്യയോ ആണ് ഈടാക്കുന്നത്. സാധാരണ യാത്രക്കാരെ സംബന്ധിച്ചിടത്തോളം കോവിഡ് കാലത്തെ യാത്രാ പ്രതിസന്ധികള്‍ക്കിടയില്‍ വലിയ ബാധ്യതകളില്ലാതെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള വഴിയായാണ് ഇതിനെ കാണുന്നത്. കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായ ട്രാവല്‍ ഏജന്‍സികള്‍ക്കും ഹോട്ടലുകള്‍ക്കുമെല്ലാം പുതുജീവന്‍ നല്കുന്നതാണ് ഖത്തറിന്റെ തീരുമാനം.
ഖത്തറില്‍ അവധിക്കാലമാണെങ്കിലും പല കുടുംബങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനം ഭയന്ന് നാട്ടിലേക്ക് വരുന്നതില്‍ ആശങ്കാകുലരാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓണ്‍അറൈവല്‍ വിസയില്‍ ഖത്തറിലെത്തിക്കാനും പലരും മുതിരുന്നുണ്ട്.


error: Content is protected !!