

കൊച്ചി: പ്രഥമ നോവലിന് 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ച നോവലിസ്റ്റ് നാരായന്‍ (82) അന്തരിച്ചു. എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മലയരയന്മാരുടെ ജീവിതം പ്രമേയമാക്കി എഴുതിയ കൊച്ചരേത്തി നോവലിനാണ് നാരായന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി, ഈ വഴിയില്‍ ആറേറെയില്ല, പെലമറുത, ആരാണു തോല്‍ക്കുന്നവര്‍ എന്നീ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തു രാമന്റേയും കൊടുകുട്ടിയുടേയും മകനായി 1940 സെപ്തംബര്‍ 26നാണ് നാരായന്‍ ജനിച്ചത്. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പാസ്സായ അദ്ദേഹം തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 1995ല്‍ പോസ്റ്റ്മാസ്റ്ററായാണ് ജോലിയില്‍ നിന്നും വിരമിച്ചത്.
പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹത്തിലെ മലയരന്മാരെ കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. ഈ നോവലിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ദലിത് നോവല്‍ എന്ന നിലയില്‍ ഇതിനെ ശ്രദ്ധേയമാക്കി. മുതുവാന്മാരുടേയും ഊരാളന്മാരുടേയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം.
്അബൂദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, സ്വാമി ആനന്ദതീര്‍ഥ അവാര്‍ത്, ഇക്കണോമിസ്റ്റ് ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
പങ്കജാക്ഷിയാണ് ഭാര്യ. രാജേശ്വരി, സിദ്ധാര്‍ഥ കുമാര്‍, സന്തോഷ് നാരായന്‍ എന്നിവരാണ് മക്കള്‍.

