
ദോഹ: ഗാസയില്‍ നടപ്പിലാകുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് അവിടുത്തെ സ്ഥിതിഗതികള്‍ സ്ഥിരപ്പെടുത്തുന്നതിനും ഗുരുതരമായി മോശമാകുന്ന മാനവിക സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് സംസാരിച്ച ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതായി അമേരിക്കന്‍ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നടത്തിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

മധ്യസ്ഥരെന്ന നിലയില്‍ പങ്കാളികളുമായി ഏകോപിച്ച് സംഘര്‍ഷം കുറയ്ക്കുന്നതിനും സാധാരണ പൗരന്മാരെ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി ഖത്തര്‍ നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി.

ഫലസ്തീന്‍ ജനതയോടും അവരുടെ നിയമപരമായ അവകാശങ്ങളോടും ഖത്തറിന്റെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പിന്തുണ അദ്ദേഹം വീണ്ടും സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ എല്ലാ കക്ഷികളും പൂര്‍ണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാസയിലേക്ക് മാനവിക സഹായം യാതൊരു തടസ്സവുമില്ലാതെ പ്രവേശിപ്പിക്കുന്നതും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതുമാണ് സാധാരണ ജനങ്ങളുടെ ദുരിതം കുറയ്ക്കാനും മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാനും അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലനിര്‍ത്തുന്നതിനും മേഖലയിലെ ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതിന്റെ പ്രാധാന്യവും ഡോ. അല്‍ അന്‍സാരി പ്രത്യേകം ചൂണ്ടിക്കാട്ടി.

