

ദോഹ: വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. നിലവില്‍, ഖത്തര്‍ വിസ സെന്ററുകള്‍ തൊഴില്‍ വിസകള്‍ക്കായി മാത്രമാണ് സേവനം നല്‍കുന്നത്. ഉടന്‍ ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിരലടയാളം എടുക്കാനും പ്രവാസികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും അവര്‍ക്ക് വൈദ്യപരിശോധന നടത്താനും രാജ്യത്ത് തൊഴില്‍ കരാറില്‍ ഒപ്പിടാനുമുള്ള സാധ്യത പഠിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ കമ്മീഷന്‍, തൊഴില്‍ മന്ത്രാലയം, സേവന ദാതാവ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ പ്രതിനിധീകരിക്കുന്ന പൊതുജനാരോഗ്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നതിലെ പങ്കാളികള്‍.
ആദ്യ ഘട്ടത്തില്‍ പദ്ധതി ഒമ്പത് രാജ്യെളിലാണ് നടപ്പാക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ ആറ് രാജ്യങ്ങളില്‍ ഖത്തര്‍ വിസ സെന്ററുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണെന്ന് ക്യാപ്റ്റന്‍ അല്‍ നുമാനി പറഞ്ഞു.
കെനിയ, തുണീഷ്യ, ഇന്തോനേഷ്യ എന്നിവയാണ് ശേഷിക്കുന്ന മൂന്ന് രാജ്യങ്ങള്‍. 67 ശതമാനം തൊഴിലാളികളും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നതിനാലാണ് ആദ്യഘട്ടത്തില്‍ ഈ രാജ്യങ്ങളെ തെരഞ്ഞെടുത്തത്.
ഇന്ത്യയില്‍ ഏഴ് ഖത്തര്‍ വിസ കേന്ദ്രങ്ങളാണുള്ളത്. പാകിസ്താനില്‍ രണ്ടെണ്ണം, ഒന്ന് വീതം ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലുമുണ്ട്.

