

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ‘സ്പുട്നിക് ലൈറ്റ്’ സിംഗിള്‍ ഡോസിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി. രാജ്യത്ത് ഉപയോഗ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ കൊറോണ വാക്സിനാണിത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയ വിവരം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.

കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് വാക്സിന് വേണ്ടി അനുമതി തേടിയത്.

ഡെല്‍റ്റയ്ക്കെതേരെ വാക്സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് വാക്സിനുകള്‍ക്ക് ബൂസ്റ്ററായും സ്പുട്നിക് ലൈറ്റിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ കമ്പനി അനുമതി തേടിയിട്ടുണ്ട്.
ഒറ്റ ഷോട്ട് സ്പുട്നിക് ലൈറ്റിന് മറ്റ് പല വാക്സിനേക്കാളും ഉയര്‍ന്ന ഫലമുണ്ടെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ ഡി എഫ്) സി ഇ ഒ കിറില്‍ ദിമിട്രീവ് പറഞ്ഞിരുന്നു. ഹ്യൂമന്‍ അഡിനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സ്പുട്നിക് ലൈറ്റ് വാക്സിനാണ് സ്പുട്നിക് വാക്സിനിലെ ആദ്യ ഘടകം. ഇതിന് കൊറോണ വൈറസിനെതിരെ 93.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇതോടെ 2.5 ബില്യണിലധികം ജനസംഖ്യയുള്ള 30-ലധികം രാജ്യങ്ങളില്‍ സ്പുട്‌നിക് ലൈറ്റ് രജിസ്റ്റര്‍ ചെയ്തതായി ആര്‍ ഡി എഫ് അറിയിച്ചു. അര്‍ജന്റീന, ബഹ്റൈന്‍, യു എ ഇ, സാന്‍ മറിനോ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ സാര്‍വത്രിക ബൂസ്റ്ററായി സ്പുട്നിക് ലൈറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

