
തെഹ്‌റാന്‍: ഇറാന്‍- യു എസ് സംഘര്‍ഷത്തില്‍ അവസാന നിമിഷ ധാരണയായി രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി, ആഗോള എണ്ണവിതരണത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിത ഗതാഗതത്തിനായി തുറക്കാന്‍ ഇറാന്‍ സമ്മതിച്ചു.

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക ആക്രമണത്തിന് സമയപരിധി നിശ്ചയിച്ചിരുന്നതിന്റെ ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ് ഇരുവിഭാഗവും ധാരണയിലെത്തിയത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സുരക്ഷിതമായി തുറക്കുന്നതിന് സമ്മതം ലഭിക്കുന്ന പക്ഷം മാത്രമേ ഇറാനെതിരായ ആക്രമണം നിര്‍ത്തിവെക്കൂ എന്നായിരുന്നു ട്രംപിന്റെ നിലപാട്.

ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഘ്ചി എക്സ് പ്ലാറ്റ്ഫോമിലൂടെ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. താത്ക്കാലികമായി കടലിടുക്ക് തുറക്കുമെന്നും അമേരിക്കന്‍ ആക്രമണം നിര്‍ത്തിയാല്‍ ഇറാനും സ്വന്തം പ്രതിരോധ നടപടികള്‍ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഒരു ബാരല്‍ എണ്ണയുടെ വില 100 ഡോളര്‍ കടന്നതോടൊപ്പം ഏഷ്യയിലെ ചില രാജ്യങ്ങള്‍ ഇന്ധന നിയന്ത്രണത്തിലേക്കും നീങ്ങിയിരുന്നു.
ഇതിനിടെ, ഈ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നില്‍ ഷെഹബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായതായി ഇറാന്‍ അറിയിച്ചു.
15 പോയിന്റുകളുള്ള അമേരിക്കന്‍ നിര്‍ദ്ദേശവും 10 പോയിന്റുകളുള്ള ഇറാന്റെ മറുപടി നിര്‍ദ്ദേശവും ചേര്‍ന്ന രൂപത്തിലാണ് ധാരണ രൂപപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം നിയന്ത്രിത രീതിയില്‍ പുന:രാരംഭിക്കുമെന്നും ഇറാന്‍ സൈന്യം സുരക്ഷാ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

