കാലയവനികയില്‍ മറഞ്ഞത് ആധുനിക ഖത്തറിന്റെ ശില്‍പി

Web Desk
2 Min Read

1995-ല്‍ ഖത്തറിന്റെ ഭരണച്ചുമതല ഏറ്റെടുത്ത ശൈഖ് ഹമദ്, രാജ്യത്തിന്റെ വമ്പിച്ച പ്രകൃതിവാതക സമ്പത്ത് വികസനത്തിനും വിദ്യാഭ്യാസത്തിനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കും വിനിയോഗിച്ചുകൊണ്ടാണ് ഖത്തറിനെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്. ദീര്‍ഘവീക്ഷണവും ജനകീയ സമീപനവും അദ്ദേഹത്തെ രാജ്യത്തിന്റെ വികസന നായകനാക്കി മാറ്റി.

city exchange

അദ്ദേഹത്തിന്റെ 18 വര്‍ഷത്തെ ഭരണകാലത്ത് ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 24 മടങ്ങിലേറെയാണ് വര്‍ധിച്ചത്. നോര്‍ത്ത് ഫീല്‍ഡില്‍ നിന്നുള്ള പ്രകൃതിവാതക ഉത്പാദനത്തിന്റെ കരുത്തില്‍ 2006-ഓടെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍ എന്‍ ജി) ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരനായി ഖത്തര്‍ മാറി. വാര്‍ഷിക എല്‍ എന്‍ ജി ഉത്പാദനശേഷി 77 ദശലക്ഷം ടണ്ണായി ഉയര്‍ന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുതിയ ദിശാബോധം നല്‍കിയ ഖത്തര്‍ ഫൗണ്ടേഷന്റെ രൂപീകരണം, 1996-ല്‍ അല്‍ ജസീറ ന്യൂസ് ചാനലിന്റെ തുടക്കം, 2004-ല്‍ ഖത്തറിന്റെ ആദ്യ സ്ഥിര ഭരണഘടന നിലവില്‍ വന്നത്, സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നല്‍കിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ എന്നിവയും അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന നേട്ടങ്ങളാണ്.

അറബ് ലോകത്ത് ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തര്‍ നേടിയത് ശൈഖ് ഹമദിന്റെ നേതൃത്വത്തിലായിരുന്നു. 2022-ലെ ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് വഴിയൊരുക്കിയ ചരിത്രപരമായ തീരുമാനവും അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഉണ്ടായത്.

- Advertisement -
Ad image

1952 ജനുവരിയില്‍ ദോഹയില്‍ ജനിച്ച ശൈഖ് ഹമദ്, ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഖത്തര്‍ സായുധ സേനയുടെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചു. 1977-ല്‍ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി. 1995 ജൂണ്‍ 27-ന് അമീറായി അധികാരമേറ്റ അദ്ദേഹം, 2013 ജൂണ്‍ 25-ന് സ്വമേധയാ അധികാരം മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കൈമാറി. പശ്ചിമേഷ്യയില്‍ അപൂര്‍വമായ സമാധാനപരവും സ്വമേധയുമായ അധികാര കൈമാറ്റമായിരുന്നു അത്.

‘ഈ രാജ്യത്തിന്റെ ഭാവി യുവതലമുറയുടെ കൈകളിലാണ്. പുതിയ നേതൃത്വത്തിന് പതാക കൈമാറേണ്ട സമയമാണിത്,’ എന്ന വാക്കുകളോടെയായിരുന്നു അന്ന് 33 വയസ്സുകാരനായ ശൈഖ് തമീമിന് അദ്ദേഹം ഭരണച്ചുമതല കൈമാറിയത്.

ഖത്തറിനെ ആഗോള നയതന്ത്രത്തിലെ പ്രധാന മധ്യസ്ഥ ശക്തിയാക്കുന്നതിലും ശൈഖ് ഹമദ് നിര്‍ണായക പങ്കുവഹിച്ചു. സുഡാനിലെ ദാര്‍ഫൂര്‍ സംഘര്‍ഷം, ലെബനനിലെ രാഷ്ട്രീയ പ്രതിസന്ധി, ഫലസ്തീനിലെ ഹമാസ്- ഫതാഹ് ഭിന്നത എന്നിവ പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഖത്തര്‍ സജീവ മധ്യസ്ഥനായി.

അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് അഫ്ഗാനിസ്ഥാനിലെ താലിബാന് ദോഹയില്‍ രാഷ്ട്രീയ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കിയതും അദ്ദേഹത്തിന്റെ പ്രധാന നയതന്ത്ര നീക്കങ്ങളിലൊന്നായിരുന്നു. പിന്നീട് അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിനും ഈ നീക്കം വഴിയൊരുക്കി.

‘അറബ് വസന്തം’ എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും ഖത്തര്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ ചുരുക്കം ചില അറബ് രാജ്യങ്ങളില്‍ ഒന്നായിരുന്നു. ഈജിപ്തിലെ ജനകീയ പ്രതിഷേധങ്ങള്‍ അല്‍ ജസീറ ലോകത്തിന് മുന്നിലെത്തിച്ചപ്പോള്‍, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദുമായി സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ദമാസ്‌കസുമായുള്ള ബന്ധം ഖത്തര്‍ വിച്ഛേദിക്കുകയും ചെയ്തു.

ഖത്തറിന്റെ അതിര്‍ത്തികള്‍ക്കപ്പുറം മധ്യപൗരസ്ത്യ രാഷ്ട്രീയത്തിലും ആഗോള നയതന്ത്രത്തിലും വ്യക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി. അദ്ദേഹത്തിന്റെ വേര്‍പാട് ഖത്തറിനും മേഖലയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!