Connect with us

Featured

2025ലെ ആദ്യ പാദത്തില്‍ വ്യാവസായിക മേഖലയില്‍ 50 മില്യന്‍ റിയാല്‍ നിക്ഷേപം

Published

on


ദോഹ: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ വ്യാവസായിക മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ 50 മില്യണ്‍ റിയാലിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.

വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രാലയത്തിന്റെ ആദ്യ പാദ പ്രകടന അവലോകന യോഗത്തിലാണ് പ്രഖ്യാപനം വന്നത്. വിദേശ വ്യാപാര സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ്, മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ മാല്‍ക്കി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതികള്‍ക്ക് അനുസൃതമായി മന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള പ്രകടനവും പുരോഗതിയും യോഗം അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപകര്‍ക്ക് പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് കമ്പനികള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്ന സേവനം ആരംഭിച്ചത്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് വ്യാവസായിക സൗകര്യങ്ങള്‍ക്കായുള്ള പാരിസ്ഥിതിക അനുമതി നടപടിക്രമങ്ങള്‍ ലളിതമാക്കിയത്, ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ വാണിജ്യ രജിസ്‌ട്രേഷനിലേക്ക് സംയോജിപ്പിക്കുന്നത്, പുതിയ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നികുതി കാര്‍ഡുകള്‍ സ്വയമേവ നല്‍കുന്നത് എന്നിവ ആദ്യ പാദത്തിലെ പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമായി മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ ‘നാഷണല്‍ പ്രൊഡക്ട്’ എന്ന പേജും ആരംഭിച്ചു. കൂടാതെ, ഇന്‍-കണ്‍ട്രി വാല്യു പ്ലസ് നയത്തിന് കീഴില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള പ്രാദേശിക ഫാക്ടറികള്‍ക്കായുള്ള സ്ഥിരീകരണ പ്രക്രിയ ആരംഭിച്ചു.

മന്ത്രാലയത്തിന്റെ മേഖലകളിലും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലും ഉടനീളമുള്ള വിശദമായ പ്രകടന സൂചകങ്ങള്‍ യോഗം അവലോകനം ചെയ്തതായി പ്രസ്താവനയില്‍ വിശദമാക്കി. 2024ല്‍ ഖത്തറിന്റെ യഥാര്‍ഥ ജി ഡി പിയിലേക്ക് ഉത്പാദന മേഖല 52.4 ബില്യണ്‍ റിയാലിന്റെ സംഭാവന നല്‍കിയതായി ഫലങ്ങള്‍ കാണിച്ചു.


error: Content is protected !!