ഇറാന്‍- അമേരിക്ക ധാരണയെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു; അന്തിമ കരാറിലേക്കുള്ള നീക്കങ്ങള്‍ക്ക് പിന്തുണ

Web Desk
2 Min Read

ദോഹ: ഇറാനും അമേരിക്കയും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണയെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനും തുടര്‍ചര്‍ച്ചകള്‍ക്കുമുള്ള പിന്തുണയാണ് വിവിധ രാജ്യങ്ങള്‍ അറിയിച്ചത്.

city exchange

മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രാദേശിക രാജ്യങ്ങളും യൂറോപ്യന്‍ സര്‍ക്കാരുകളുമാണ് ഏറ്റവും ശക്തമായ പിന്തുണ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയില്‍ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനുമുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ ധാരണയെന്നാണ് അവര്‍ വിലയിരുത്തിയത്.

തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ രൂപംകൊണ്ട ധാരണാപത്രത്തെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി സ്വാഗതം ചെയ്തു. തുടര്‍ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

സംഘര്‍ഷകാലം മുഴുവന്‍ നയതന്ത്രശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഖത്തര്‍, മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കിയ പ്രധാന രാജ്യങ്ങളിലൊന്നായിരുന്നു.

- Advertisement -
Ad image

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഇരു രാജ്യങ്ങളെയും അഭിനന്ദിച്ചു. ‘ഉടനടിയുള്ളതും സ്ഥിരവുമായ വെടിനിര്‍ത്തല്‍, ഹോര്‍മുസ് കടലിടുക്കിന്റെ പുനഃതുറക്കല്‍, തുടര്‍ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് എന്നിവ ഉള്‍ക്കൊള്ളുന്ന സമാധാന ധാരണ’ എന്നാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്.

‘സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത്,’ എന്ന് ഗുട്ടെറസ് പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സഹായിച്ച പാകിസ്താന്‍, ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കിയെ ഉള്‍പ്പെടെയുള്ള പ്രാദേശിക രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും കരാറിനെ സ്വാഗതം ചെയ്തു. ഇനി ആരംഭിക്കാനിരിക്കുന്ന സാങ്കേതികതല ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കാന്‍ ലണ്ടന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അമേരിക്കയും ഇറാനും ഇന്ന് കൈവരിച്ച ധാരണയെ ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു,’ എന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കരുതെന്ന ബ്രിട്ടന്റെ ദീര്‍ഘകാല നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി സനയെ തകൈച്ചിയും ധാരണയെ സ്വാഗതം ചെയ്തു. ‘ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ഗതാഗതം പ്രായോഗികമായി ഉറപ്പാക്കപ്പെടുമെന്നും ഇറാന്റെ ആണവ വിഷയത്തിലും മറ്റ് വിഷയങ്ങളിലും അന്തിമ ധാരണ എത്രയും വേഗം കൈവരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു,’ അവര്‍ പറഞ്ഞു.

സംയുക്ത പ്രസ്താവനയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്ന നടപടികളുടെ ഭാഗമായി ഉപരോധങ്ങളില്‍ ഇളവ് വരുത്താന്‍ തയ്യാറാണെന്ന് സൂചന നല്‍കി.

‘ഇറാന്‍ ഒരിക്കലും ആണവായുധം കൈവശമാക്കാന്‍ പാടില്ല. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അമേരിക്ക, ഇറാന്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എന്നിവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ നാല് രാജ്യങ്ങളും പ്രസ്താവനയില്‍ വ്യക്തമാക്കി.

ശത്രുത അവസാനിപ്പിക്കുന്നതിനും അന്തിമ ധാരണയ്ക്കായുള്ള 60 ദിവസത്തെ ചര്‍ച്ചാ പ്രക്രിയ ആരംഭിക്കുന്നതിനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി അമേരിക്കന്‍, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ഉണ്ടായത്.

ചട്ടക്കൂട് കരാറിലെ പ്രധാന വ്യവസ്ഥകള്‍ നടപ്പിലാക്കിയ ശേഷമേ അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കൂവെന്ന് തെഹ്‌റാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്ര ഉപരോധം പിന്‍വലിക്കല്‍, ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ധാരണയെ ചരിത്രപരമായ നേട്ടമായി വിശേഷിപ്പിച്ചു. ഇത് മേഖലയിലേക്ക് ‘സമാധാനവും സുരക്ഷയും’ കൊണ്ടുവരുമെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും നിരവധി വിഷയങ്ങളില്‍ അന്തിമ തീരുമാനമാകാനുണ്ടെങ്കിലും, ഈ ധാരണയ്ക്ക് ലഭിച്ച വ്യാപകമായ അന്താരാഷ്ട്ര പിന്തുണ, മേഖലയിലും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഈ ദുര്‍ബലമായ സമാധാനശ്രമം ശാശ്വത പരിഹാരമായി മാറണമെന്നാണ് ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Share This Article
Leave a Comment
error: Content is protected !!