ഒന്‍പതംഗ ഖത്തര്‍ കാനഡയ്ക്ക് മുമ്പില്‍ 6-0ന് വീണു

Web Desk
2 Min Read

വാന്‍കൂവര്‍: ഫിഫ ലോകകപ്പ് 2026-ല്‍ ആതിഥേയരിലൊരാളായ കാനഡ ചരിത്രത്തിലെ ആദ്യ പുരുഷ ലോകകപ്പ് വിജയം സ്വന്തമാക്കി. ബിസി പ്ലേസില്‍ നടന്ന മത്സരത്തില്‍ ഒമ്പത് പേരായി ചുരുങ്ങിയ ഖത്തറിനെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ജെസ്സി മാര്‍ഷിന്റെ ടീം നിര്‍ണായക വിജയം സ്വന്തമാക്കിയത്. ജൊനാഥന്‍ ഡേവിഡിന്റെ ഹാട്രിക്കാണ് കാനഡയുടെ ആധികാരിക വിജയത്തിന് അടിത്തറയിട്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ മധ്യനിര താരം ഇസ്മായേല്‍ കോനെയ്ക്ക് സംഭവിച്ച ഗുരുതര കാലിന് പരിക്ക് വിജയാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

city exchange

52,497 ആരാധകര്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത കാനഡ എട്ടാം മിനിറ്റ് മുതല്‍ തന്നെ ഖത്തറിനെ പ്രതിരോധത്തിലേക്ക് ഒതുക്കിയിരുന്നു. ആദ്യ പകുതിയില്‍ അലി അഹമ്മദിന്റെ കോര്‍ണറില്‍ നിന്നുണ്ടായ അവസരം മുതലാക്കി സൈല്‍ ലാറിന്‍ ഗോള്‍ നേടി കാനഡയെ മുന്നിലെത്തിച്ചു.

തുടര്‍ന്ന് അലൈസ്റ്റര്‍ ജോണ്‍സ്റ്റന്റെ പാസില്‍ നിന്ന് തജോണ്‍ ബുക്കാനന്‍ ഒരുക്കിയ അവസരത്തില്‍ ജൊനാഥന്‍ ഡേവിഡ് തകര്‍പ്പന്‍ വോളിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഏതാനും മിനിറ്റുകള്‍ക്കകം ബുക്കാനനെ വീഴ്ത്തിയ ഖത്തര്‍ താരം ഹോമം അഹമ്മദ് നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഖത്തര്‍ പത്ത് പേരായി ചുരുങ്ങി.

ആദ്യ പകുതിയുടെ അധികസമയത്ത് ലാറിന്റെ ഹെഡര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ ഡേവിഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ കാനഡ 3-0ന് മുന്നിലെത്തി.

- Advertisement -
Ad image

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇസ്മായേല്‍ കോനെയെ അപകടകരമായി ഫൗള്‍ ചെയ്തതിന് ഖത്തര്‍ താരം അസിം മദിബോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. പരിക്കേറ്റ് വേദനയില്‍ പുളഞ്ഞ കോനെയെ സ്‌ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരവ് അര്‍പ്പിച്ചു. പിന്തുണയ്ക്കായി മുഴങ്ങിയ ആരാധകരെ അഭിവാദ്യം ചെയ്ത് കോനെയും പ്രതികരിച്ചു.

കോനെയ്ക്ക് പകരം ഇറങ്ങിയ നാഥന്‍ സലീബ 64-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ നാലാം ഗോള്‍ നേടി. ഗോള്‍ നേടിയ ശേഷം കോനെയ്ക്ക് പിന്തുണ അറിയിച്ച സലീബ, ജഴ്സി നമ്പര്‍ എട്ടിനെ കൈകൊണ്ട് സൂചിപ്പിച്ചുകൊണ്ട് ആഘോഷിച്ചു.

തുടര്‍ന്ന് ജേക്കബ് ഷാഫല്‍ബര്‍ഗിന്റെ ശ്രമം തടയാനുള്ള ശ്രമത്തിനിടെ മുഹമ്മദ് അല്‍ മന്നായ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ കാനഡയുടെ ലീഡ് 5-0 ആയി. ഇന്‍ജുറി ടൈമില്‍ സലീബയുടെ പാസില്‍ നിന്ന് വീണ്ടും ലക്ഷ്യം കണ്ട ജൊനാഥന്‍ ഡേവിഡ് ഹാട്രിക് പൂര്‍ത്തിയാക്കി കാനഡയുടെ 6-0 വിജയം ഉറപ്പിച്ചു.

പരിക്കില്‍ നിന്ന് മുക്തനാകുന്ന സൂപ്പര്‍താരം അല്‍ഫോന്‍സോ ഡേവിസിനെ ഈ മത്സരത്തില്‍ ഇറക്കിയില്ലെങ്കിലും ഡേവിഡും കോനെയും അടക്കമുള്ള യുവതാരങ്ങള്‍ കാനഡ ഫുട്‌ബോളിന്റെ പുതിയ തലമുറയുടെ പ്രതീകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വിജയത്തോടെ ലോകകപ്പില്‍ ജയിക്കുന്ന ആദ്യ കനേഡിയന്‍ പുരുഷ ടീമെന്ന ചരിത്രനേട്ടവും 26 അംഗ സംഘത്തിന് സ്വന്തമായി.

Share This Article
Leave a Comment
error: Content is protected !!