
ദോഹ: ഇറാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് മൂന്ന് ഇറാനിയന്‍ പൈലറ്റുമാരെ ഖത്തര്‍ രഹസ്യമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന തെഹ്റാന്റെ ആരോപണം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

ഇറാന്‍ ഉദ്യോഗസ്ഥരുടെ ‘തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍’ അത്ഭുതമുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഇറാനിയന്‍ വ്യോമസേനാ ഉദ്യോഗസ്ഥരാരെയും ഖത്തര്‍ സേന തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇറാനിയന്‍ പൈലറ്റുമാരെ തടവില്‍ വച്ചിരിക്കുകയാണെന്ന പ്രചരിക്കുന്ന ആരോപണങ്ങള്‍ ഞങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നു. മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും സംരംഭങ്ങളും തുടരുന്ന ഈ ഘട്ടത്തില്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഉണ്ടായതില്‍ ഞങ്ങള്‍ക്ക് അത്ഭുതമുണ്ട്,’ അല്‍ അന്‍സാരി എക്സില്‍ കുറിച്ചു.
പൈലറ്റുമാരെ മോചിപ്പിക്കണമെന്ന തെഹ്റാനില്‍ നിന്നുള്ള ആവശ്യങ്ങള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം. മാര്‍ച്ചില്‍ സു-24 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് മൂന്ന് പൈലറ്റുമാരായ ജവാദ് സാലിഹി, അബ്ദുല്‍മജീദ് ദഷ്തിയാന്‍, ഒമ്രാന്‍ ബെഹ്റവേഷ്യന്‍ എന്നിവരെ ജീവനോടെ പിടികൂടിയതായി ഇറാന്‍ സായുധസേനാ ജനറല്‍ മുഹമ്മദ് ബാഖര്‍സാദെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ആറ് മാസമായി പൈലറ്റുമാരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങളുമായോ നയതന്ത്ര പ്രതിനിധികളുമായോ ബന്ധപ്പെടാന്‍ അവസരം നല്‍കിയിട്ടില്ലെന്നും ബാഖര്‍സാദെ ആരോപിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര മാനുഷിക ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തറിലേക്കുള്ള ദൗത്യത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും മറ്റുള്ളവരെ കാണാതായതായും ഇറാന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരെ ജീവനോടെ പിടികൂടിയെന്ന അവകാശവാദം ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല.
മാര്‍ച്ചില്‍ അനുമതിയില്ലാതെ ഖത്തറിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച ഇറാനിയന്‍ വിമാനങ്ങളുമായി ഖത്തര്‍ വ്യോമപ്രതിരോധ സേന ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി ദോഹ സ്ഥിരീകരിച്ചു. മുന്നറിയിപ്പുകള്‍ക്ക് പ്രതികരണമില്ലാതായതോടെ ഖത്തര്‍ സേന വിമാനങ്ങളെ ലക്ഷ്യമാക്കി നടപടി സ്വീകരിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനത്തില്‍ മജീദ് കാസെമി എന്ന പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇറാനിലേക്ക് തിരിച്ചയക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ ഇറാന്‍ അധികൃതരുമായി ഏകോപനം നടത്തിയതായും അല്‍ അന്‍സാരി പറഞ്ഞു.
‘കണ്ടെത്തിയ ഒരു പൈലറ്റിന്റെ മൃതദേഹം അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൈമാറുന്നതിനായി ഖത്തര്‍ ഇറാന്‍ ഭാഗവുമായി ആശയവിനിമയം നടത്തി,’ അല്‍ അന്‍സാരി വ്യക്തമാക്കി.
തിരച്ചില്‍- രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ നേരിട്ട് അറിയുന്നതിനായി ഏപ്രിലില്‍ ഇറാനിയന്‍ സംഘത്തെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ഇറാന്‍ ഇതുവരെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രമായ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഇറാനിയന്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഉദ്യോഗസ്ഥരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മാര്‍ച്ചിന്റെ തുടക്കത്തില്‍ രണ്ട് ഇറാനിയന്‍ സുഖോയ് സു-24 ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ ഒരു ഗള്‍ഫ് രാജ്യം ഇറാനിയന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായിരുന്നു.
ഫെബ്രുവരി 28ന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുടനീളം നടന്ന തിരിച്ചടികളുടെ ഭാഗമായിരുന്നു ഈ ഏറ്റുമുട്ടല്‍. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രിലില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ വലിയ തോതിലുള്ള പോരാട്ടങ്ങള്‍ക്ക് താത്ക്കാലിക വിരാമമിട്ടെങ്കിലും ജൂണില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും മേഖലയില്‍ കപ്പല്‍ഗതാഗതത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഇറാനുമായുള്ള പുതിയ നയതന്ത്ര തര്‍ക്കത്തിനിടയിലും ഖത്തര്‍ മധ്യസ്ഥശ്രമങ്ങള്‍ സജീവമായി തുടരുകയാണ്. ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ നേതൃത്വം നല്‍കുന്നു.
അതേസമയം, സമാധാനശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്. ജൂണ്‍ മധ്യത്തില്‍ ഒപ്പുവച്ച ധാരണാപത്രപ്രകാരം നിശ്ചയിച്ച 60 ദിവസത്തെ ചര്‍ച്ചാ കാലാവധി തിങ്കളാഴ്ച അവസാനിക്കും. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ചര്‍ച്ചകള്‍ കാര്യമായി നടന്നിട്ടില്ല. ഇതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വളരെ കുറഞ്ഞ നിലയിലാണ്.
വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഇറാന്‍ ‘വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്’ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെ ‘അമേരിക്കയുടെ പ്രദേശമായി’ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശനിയാഴ്ച ഇറാന്‍ ട്രംപിന്റെ പ്രസ്താവന തള്ളിക്കളഞ്ഞു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഒരു ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ പിടിച്ചെടുക്കാനാകില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി എക്സില്‍ കുറിച്ചു.
വാഷിങ്ടണ്‍ ‘പരാജയത്തിന്റെ യാഥാര്‍ഥ്യം’ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

